അലോക് വർമ്മയും ജോസഫ് സി മാത്യുവും ശ്രീധർ രാധാകൃഷ്ണനും ആര്‍വിജി മേനോനും സംവാദത്തില്‍ പങ്കെടുക്കും. 

തിരുവനന്തപുരം: സിൽവർലൈനിൽ (silverline) കെ റെയിലിന്‍റെ സംവാദത്തിന് ബദലായി മെയ് നാലിന് സംവാദം ഒരുക്കാൻ ജനകീയ പ്രതിരോധസമിതി. കെ റെയിൽ സംവാദത്തിൽ നിന്നും പിന്മാറിയ അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും കെ റെയിൽ കാരണം പറയാതെ ഒഴിവാക്കിയ ജോസഫ് സി മാത്യുവും ബദൽ സംവാദത്തിൽ പങ്കെടുക്കും. സംവാദത്തിലേക്ക് മുഖ്യമന്ത്രിയേയും കെ റെയില്‍ അധികൃതരേയും ക്ഷണിക്കും. നാളെ നടക്കുന്ന കെ റെയില്‍ സംവാദത്തില്‍ അനിശ്ചിതത്വം തുടരവേയാണ് ജനകീയ പ്രതിരോധ സമിതി മെയ് നാലിന് സംവാദം ഒരുക്കിയിരിക്കുന്നത്. 

നാളെ നടക്കുന്ന സംവാദത്തില്‍ നിന്ന് അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പിന്മാറിയതോടെ ഇനി ആർവിജി മേനോൻ മാത്രമാണ് ശേഷിക്കുന്നത്. എതിർക്കുന്നവരിൽ ആർവിജി മേനോനെ മാത്രം നിലനിർത്തി അനുകൂലിക്കുന്ന മൂന്ന് പേരെയും വെച്ചുള്ള സംവാദമാണ് ആലോചനയിൽ ഉള്ളത്. ഇനി ആർവിജിയും പിന്മാറിയാൽ കാണികളെ കൂടി പങ്കെടുപ്പിച്ച് ചോദ്യോത്തര രീതിയും പരിഗണിക്കുന്നുണ്ട്. ഇദ്ദേഹത്തിന് കൂടുതൽ സമയം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇനി പുതിയ അതിഥികളെ ചർച്ചയിലേക്ക് ക്ഷണിക്കാൻ സമയം കുറവായതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. പുതിയ ആളുകളെ ഉൾപെടുത്താൻ ആലോചിച്ചെങ്കിലും അവസാന നിമിഷം ക്ഷണിക്കുന്നത് അനൗചിത്യമാണെന്ന് കരുതിയാണ് വേണ്ടെന്ന് വെച്ചത്.