Guruvayur Thar Auction ; വാഹനം കിട്ടുമെന്നാണ് പ്രതീക്ഷ, പ്രാർഥിക്കുകയാണ്; വേറെ ലക്ഷ്യങ്ങൾ ഇല്ലെന്നും അമൽ
ഭരണ സമിതി തീരുമാനം അനുകൂലമാവും എന്നാണ് പ്രതീക്ഷ. ഇതിനായി പ്രാർഥിക്കുകയാണ്. തനിക്ക് വേറെ ലക്ഷ്യങ്ങൾ ഇല്ലെന്നും അമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃശ്ശൂർ: ഗുരുവായൂർ ഥാർ ലേലത്തിലെ വാഹനം (Mahindra Thar) കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അമല്‍ മുഹമ്മദലി (Amal Muhammed Ali) പറഞ്ഞു. ഭരണ സമിതി തീരുമാനം അനുകൂലമാവും എന്നാണ് പ്രതീക്ഷ. ഇതിനായി പ്രാർഥിക്കുകയാണ്. തനിക്ക് വേറെ ലക്ഷ്യങ്ങൾ ഇല്ലെന്നും അമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിയമനടപടികള്‍ എല്ലാം പാലിച്ചാണ് ഗുരുവായൂരിലെ 'ഥാര്‍' ലേലത്തില്‍ പങ്കെടുത്തതെന്ന് എറണാകുളം സ്വദേശിയും പ്രവാസിയുമായ അമൽ ഇന്നലെ പറഞ്ഞിരുന്നു. ലേലത്തിന് ശേഷം വാഹനം വിട്ടുനല്‍കാനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഇപ്പോഴത്തെ നിലപാട് ശരിയല്ല, വാഹനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ദേവസ്വത്തിന് പറയാനാകില്ല. ലേലം റദ്ദാക്കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അമല്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 'ഥാർ' ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തർക്കം ഉടലെടുത്തത്. താൽക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്നാണ് ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചത്. ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസം വന്നേക്കാം. അങ്ങനെയെങ്കിൽ തീരുമാനം മാറ്റേണ്ടി വരുമെന്നും ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞിരുന്നു.
അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. അമൽ മുഹമ്മദലി പതിനായിരം രൂപ കൂട്ടി വിളിച്ചാണ് 'ഥാർ' സ്വന്തമാക്കിയത്.
ഈ മാസം നാലാം തിയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ ലഭിച്ചത്. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തിയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്‌യുവിയാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ.
Read Also: ഗുരുവായൂരപ്പന്റെ ഥാര്‍ അമലിന് ലഭിക്കുമോ?, തീരുമാനം ഇന്നറിയാം