ക്രൂര മർദ്ദനവും ദേവസ്വം ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണോ ആന ചരിയാൻ കാരണമായത് എന്നാണ് സംഘം പരിശോധിക്കുന്നത്. 

ആലപ്പുഴ: തിരുവിതാങ്കൂർ ദേവസ്വം ബോർഡിന്‍റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ അന്വേഷണ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങിയേക്കും. ദേവസ്വം വിജിലൻസ് മേധാവി ബിജോയ്‍യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി തെളിവെടുക്കും. ക്രൂര മർദ്ദനവും ദേവസ്വം ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണോ ആന ചരിയാൻ കാരണമായത് എന്നാണ് സംഘം പരിശോധിക്കുന്നത്. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി വിലയിരുത്തിയ ശേഷം ഒരാഴ്ചയ്ക്കകം അന്വേഷണ സംഘം ബോർഡിന് റിപ്പോർട്ട് സമർപ്പിക്കും. അതിന് ശേഷമാകും തുടർ നടപടികൾ. 

Add Asianetnews as a Preferred SourcegooglePreferred

അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഗജവീരൻ വിജയകൃഷ്ണന്‍ ചരിഞ്ഞത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം രണ്ട് പാപ്പാന്മാരെ പുറത്താക്കുകയും ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ബൈജുവിനെ താൽക്കാലികമായി മാറ്റി നിർത്തുകയും ചെയ്തിരുന്നു. ആനപ്രേമികളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. ദേവസ്വം ബോർഡിന്റെ അനാസ്ഥയാണ് ആന ചരിയാൻ കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ആനയോടുള്ള ആദര സൂചകമായി അമ്പലപ്പുഴയിൽ വിശ്വാസികൾ ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു.