അമ്പൂരി കൊലപാതകം: തൊണ്ടിമുതലുകൾ കണ്ടെടുത്തു; പൊലീസിന് 'ജയ്' വിളിച്ച് നാട്ടുകാർ
രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാൻ ഉപയോഗിച്ച പിക്കാസും മൺവെട്ടിയും കണ്ടെടുത്തത്. ഒന്നാം പ്രതി അഖിലിന്‍റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ തൊണ്ടിമുതലുകൾ കണ്ടെത്തി. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാൻ ഉപയോഗിച്ച പിക്കാസും മൺവെട്ടിയും കണ്ടെടുത്തത്. ഒന്നാം പ്രതി അഖിലിന്‍റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. അഖിൽ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണ് തൊണ്ടിമുതലുകൾ പൊലീസിന് കാണിച്ച് കൊടുത്തത്.
നാട്ടുകാരുടെ പ്രതിഷേധം മൂലം കഴിഞ്ഞ ദിവസം ഒന്നാം പ്രതിയായ അഖിലുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ പൊലീസ് കൂടുതൽ കരുതലോടെയാണ് പ്രതികളെ കൊണ്ടുവന്നത്. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ അഖിലിന്‍റെ വീട്ടിലായിരുന്നു തെളിവെടുപ്പ്. പിക്കാസും മൺവെട്ടിയും പ്രതികൾ കണ്ടെടുത്തു. തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞ രാഖിയുടെ ചെരുപ്പും കണ്ടെത്തി.
കഴിഞ്ഞ തവണ അഖിലിന് നേരെ നാട്ടുകാർ കല്ലെറിഞ്ഞിരുന്നു. ഇത്തവണ നാട്ടുകാർ പൊലീസിന് ജയ് വിളിച്ചു. കൂസല്ലില്ലാതെയായിരുന്നു പ്രതികൾ തൊണ്ടിമുതലുകൾ പൊലീസിന് കാണിച്ചുകൊടുത്തത്. രാഖിയുടെ മൃതദേഹം കുഴിച്ചിട്ട കുഴിയിൽ വിതറാനായി ഉപ്പ് വാങ്ങിയ കടയിലും തെളിവെടുത്തു.
അതേസമയം, രാഖിയുടെ വസ്ത്രങ്ങളും മൊബൈലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. മൂന്ന് പ്രതികളെയും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്നാണ് പൊലീസ് കരുതുന്നത്. ഗൂഢാലോചനയിലും കൊലപാതകത്തിലും പ്രതികളുടെ കുടുംബത്തിന് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.