ന്യൂമോണിയ ബാധിച്ച രോഗിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക്‌ വന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. 

കുന്നംകുളം: തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂരിൽ ആംബുലൻസ്‌ മറിഞ്ഞ്‌ വൻ അപകടം. അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേർ പേർ മരിച്ചു, മൂന്ന്‌ പേർക്ക്‌ ഗുരുതര പരിക്കേറ്റു. അർദ്ധരാത്രി ഒരു മണിയോടെയാണ്‌ ചൊവ്വന്നൂർ എസ്‌ ബി ഐ ബാങ്കിന്‌ സമീപത്ത്‌ നിയന്ത്രണം വിട്ട ആംബുലൻസ്‌ മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ആംബുലൻസ്‌ ഡ്രൈവർ അടക്കം ആറുപേരായിരുന്നു വാനിൽ ഉണ്ടായിരുന്നത്‌.

ന്യൂമോണിയ ബാധിച്ച്‌ കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിന എന്ന യുവതിയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക്‌ വന്നിരുന്ന അൽ അമീൻ ആംബുലൻസാണ്‌ അപകടത്തിൽപ്പെട്ടത്‌. അപകടത്തിൽ മരത്തംകോട്‌ സ്വദേശികളായ ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌.

റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ് , സുഹൃത്ത് സാദിഖ് എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. വിവരമറിഞ്ഞ് അപകട സ്ഥലത്തേയ്ക്ക് പോയ മറ്റൊരു ആംബുലൻസ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റഹ്മത്തിന്‍റെ ബന്ധുവാണ് ഫെമിന. ഇവരുടെ ഭര്‍ത്താവാണ് ആബിദ്. പരിക്കേറ്റ ഷുഹൈബിനെ തൃശൂരിലെ ആശുപത്രിയിലും മറ്റ് രണ്ട് പേരെ കുന്നംകുളത്തെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കനത്ത മഴയത്ത് ആംബുലന്‍സിന്‍റെ നിയന്ത്രണം നഷ്ടമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.