മലപ്പുറം പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് വൈകീട്ടോടെ വാഹനം പുറപ്പെടും. ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള ആംബുലൻസിൽ ആണ് കുട്ടിയെ കൊണ്ട് പോകുക

മലപ്പുറം: ഹൃദയ സംബന്ധമായ അസുഖമുള്ള മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക് ആംബുലന്‍സ് പുറപ്പെടുന്നു. മലപ്പുറം പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് വൈകീട്ടോടെ വാഹനം പുറപ്പെടും. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദ് - ഇർഫാന ദമ്പതികളുടെ മകനാണ്. 

ആരോഗ്യ വകുപ്പിന്‍റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള KL 02 BD 8296 എന്ന നമ്പർ ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുപോകുക. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസിൽ സഹായമഭ്യർത്ഥിച്ച് ബന്ധപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു. തൃശ്ശൂരിൽ നിന്ന് ഹൃദ്യം ആംബുലൻസ് എത്താൻ ബന്ധുക്കൾ കാത്തിരിക്കുകയാണ്. 

സമാനമായ രീതിയില്‍ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്നലെയാണ് ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് പറന്നത്. രാവിലെ 10 ന് മംഗലാപുരത്ത് നിന്ന് ശ്രീചിത്രയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.