സഹോദരിയുടെ ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് നിമിഷങ്ങൾക്കുള്ളിൽ ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ

കൊച്ചി: മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് ഹൃദ്രോഗിയായ നവജാത ശിശുവിന് വിദഗ്ദ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്ക് എത്തിച്ചത് രണ്ട് മണിക്കൂറിൽ. ആരോഗ്യമന്ത്രി കെകെ ഷൈലജ ഫെയ്സ്ബുക്ക് പേജിൽ വന്ന കമന്റിന് മുകളിൽ സ്വീകരിച്ച ചടുല നടപടികളെ തുടർന്ന് ശ്രദ്ധേയമായതാണ് ഇത്. രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ അനുമോദിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ജിയാസ് മടശേരി എന്ന യുവാവ് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റ്. കമന്റ് ശ്രദ്ധയിൽപെട്ട ഉടൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് പരിശോധിക്കാൻ നിർദ്ദേശം നൽകുകയും, സംഭവം സത്യമാണെന്ന് മനസിലായതോടെ ഇന്നലെ രാത്രി തന്നെ കൊച്ചിയിലേക്ക് മാറ്റുകയുമായിരുന്നു.

ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് കുഞ്ഞിനെ എറണാകുളത്തെ ലിസി ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായം. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ കുടുംബം. ഇവർ പെരിന്തൽമണ്ണ കിംസ് അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.