കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയാണ് പരിശോധന നടത്തിയത്.
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയാണ് പരിശോധന നടത്തിയത്. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എങ്ങനെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റും എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
വയനാട് തുരങ്ക പാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മണ്ണാണ് പദ്ധതി പ്രദേശത്ത് മല പോലെ കൂട്ടിയിട്ടിരിക്കുന്നത്. അപകടകരമാം വിധം കൂട്ടിയിട്ട മണ്ണ് എത്രയും പെട്ടന്ന് നീക്കം ചെയ്യാൻ ജില്ലാ ഭരണ കൂടം മണ്ണിടിച്ചിൽ ദുരന്തത്തിനു മുൻപ് തന്നെ നിർദേശം നൽകിയിരുന്നതാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായി മണ്ണ് നീക്കുന്നതിനായി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിക്കുകയായിരുന്നു. മൂന്നംഗ സമിതിയിൽ കോഴിക്കോട് എൻ ഐ ടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, എൻസിഇഎസ്എസ് പ്രതിനിധി കെ ശ്രീലേഷ്, എന്നിവരാണ് എത്തിയത്. പരിസ്ഥിതി ഡയറക്ടറേറ്റ് എൻജിനീയർ ഡോ. ജൂഡ് സംഘത്തിൽ ഉണ്ടായിരുന്നില്ല. കൊങ്കൺ റെയിൽവേ നിയോഗിച്ച വിദഗ്ധ സംഘവും സ്ഥലത്ത് പരിശോധന നടത്തി.
