അണക്കര കൈവെട്ട് കേസിലെ പ്രതി ജോമോളെ തെളിവെടുപ്പിന് ശേഷം റിമാൻഡ് ചെയ്തു
ഇന്നലെ രാത്രി നെടുങ്കണ്ടം തൂക്കുപാലത്ത് നിന്ന് പിടിയിലായ ജോമോളെ പതിനൊന്ന് മണിയോടെയാണ് കൈവെട്ട് നടന്ന അണക്കര ഏഴാംമൈലിലെത്തിച്ച് തെളിവെടുത്തത്. ജോമോൾ വെട്ടാൻ ഉപയോഗിച്ച കത്തി വീടിന് സമീപത്തെ പറമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ഇടുക്കി: അണക്കര കൈവെട്ടുകേസിലെ പ്രതി ജോമോളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. വൈകിട്ടോടെ പീരുമേട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജോമോളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ജോമോൾ അയൽവാസിയായ മനുവിന്‍റെ കൈ വെട്ടി മാറ്റിയത്.
ഇന്നലെ രാത്രി നെടുങ്കണ്ടം തൂക്കുപാലത്ത് നിന്ന് പിടിയിലായ ജോമോളെ പതിനൊന്ന് മണിയോടെയാണ് കൈവെട്ട് നടന്ന അണക്കര ഏഴാംമൈലിലെത്തിച്ച് തെളിവെടുത്തത്. ജോമോൾ വെട്ടാൻ ഉപയോഗിച്ച കത്തി വീടിന് സമീപത്തെ പറമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
പാമ്പാടുംപാറയിലെ ബന്ധുവിന്‍റെ വീട്ടിലായിരുന്നു ജോമോൾ ഒളിവിൽ കഴിഞ്ഞത്. വ്യാഴാഴ്ചയാണ് മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽവാസിയായ മനുവിനെ ജോമോൾ വെട്ടിയത്. ഒറ്റവെട്ടിൽ മനുവിന്‍റെ കൈപ്പത്തി അറ്റുവീണു. കൈപ്പത്തി തുന്നിച്ചേർക്കൽ ശസ്ത്രക്രിയക്ക് ശേഷം മനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.