അഞ്ജുവിന്റെ മരണം: സിസിടിവി ദൃശ്യം പുറത്തുവിട്ടത് തെറ്റ്, പ്രിൻസിപ്പലിനെതിരെ വിസി
അഞ്ജു പരീക്ഷാ ഹാളിൽ 32 മിനിറ്റ് അധിക സമയം ഇരിക്കേണ്ടി വന്നു. അത് ഒഴിവാക്കേണ്ടതായിരുന്നു. കോളേജിന്റെ ഭാഗത്ത് പിഴവ് സംഭവിച്ചു
കോട്ടയം: അഞ്ജു ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ബിവിഎം കോളേജ് പ്രിൻസിപ്പലിനെതിരെ സർവകലാശാല നടപടിയെടുത്തു. ഇദ്ദേഹത്തെ പരീക്ഷാ ചുമതലയിൽ നിന്നും ചീഫ് സൂപ്രണ്ട് പദവിയിൽ നിന്നും മാറ്റിയെന്ന് എംജി സർവകലാശാല വൈസ് ചാൻസലർ പറഞ്ഞു.
അഞ്ജു പരീക്ഷാ ഹാളിൽ 32 മിനിറ്റ് അധിക സമയം ഇരിക്കേണ്ടി വന്നു. അത് ഒഴിവാക്കേണ്ടതായിരുന്നു. കോളേജിന്റെ ഭാഗത്ത് പിഴവ് സംഭവിച്ചു. സംഭവത്തിന് ശേഷം പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കുട്ടിയെ എത്തിച്ച് കാര്യങ്ങൾ വിശദീകരിക്കാമായിരുന്നു.
കോളേജ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത് തെറ്റാണ്. ഇത് പുറത്തുവിടുന്നതിന് മുൻപ് സർവകലാശാലയുടെ അനുമതി തേടേണ്ടതായിരുന്നു, അതുണ്ടായില്ല. സർവകലാശാല ചട്ടങ്ങൾ കോളേജ് ലംഘിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വീണ്ടും നടത്തും. സർവകലാശാല നിയമങ്ങളിൽ മാറ്റം വരുത്തും എല്ലാ കോളേജുകളിലും കൗൺസിലിങ് കേന്ദ്രങ്ങൾ തുടങ്ങുമെന്നും വിസി സാബു തോമസ് പറഞ്ഞു.