മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ ജന്മനാടായ നാദാപുരത്ത് പോസ്റ്ററുകൾ. സ്ഥാനാർഥിയായാൽ തോൽപ്പിക്കുമെന്ന് 'സേവ് കോൺഗ്രസ്' മുന്നറിയിപ്പ് നൽകുന്നു. 

കോഴിക്കോട്: മുതിർന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ പോസ്റ്ററുകൾ. നാദാപുരം മണ്ഡലത്തിലാണ് സേവ് കോൺഗ്രസിൻ്റെ പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്. നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലം തൊടാതെ തോൽപിച്ചിരിക്കുമെന്നാണ് പോസ്റ്ററിൽ പറയുന്നത്. മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന മുസ്ലിം ലീഗ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണിതെന്നും പോസ്റ്ററിലുണ്ട്.

'നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കാരണക്കാരനായ മുല്ലപ്പള്ളി രാമചന്ദ്രൻ വിശ്രമ ജീവിതം തുടരട്ടേ' എന്ന പോസ്റ്റർ ഇന്നലെ പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോൺഗ്രസിന്‍റെ പേരിൽ മുക്കാളി, ചോമ്പാല എന്നിവിടങ്ങളിലാണ് പോസ്റ്റർ പതിച്ചത്. തെരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണമെന്ന് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. പിന്നാലെയാണ് പോസ്റ്റർ വന്നത്.

മുല്ലപ്പള്ളി രാമചന്ദ്രന് എതിരായ പോസ്റ്ററുകൾ ഒട്ടിച്ചവരിൽ പാർട്ടിക്കാർ ഉൾപ്പെട്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് പി സി വിഷ്ണുനാഥ് പ്രതികരിച്ചു. പിന്നിൽ കോൺഗ്രസുകാർ ഉണ്ടെങ്കിൽ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കും. പോസ്റ്റർ ഒട്ടിച്ചത് പാർട്ടി എതിരാളികൾ ആണെന്നും വിഷ്ണുനാഥ് ആരോപിച്ചു.

മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് മുല്ലപ്പള്ളി

നിയമസഭ തെരരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ഗുണം ചെയ്യും. ചെറുപ്പക്കാർക്ക് പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹമാണ് മുല്ലപ്പള്ളി തുറന്ന് പറഞ്ഞത്. തന്‍റെ സ്ഥാനാർഥിത്വത്തിന് പാർട്ടി ഒരിക്കലും തടസം നിന്നിട്ടില്ല. കഴിഞ്ഞ തവണ മത്സരിക്കാതിരുന്നത് കെപിസിസി അധ്യക്ഷനായത് കൊണ്ടാണ്. ലോക്സഭയിലേക്ക് മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നുവെന്നും മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പ്രതികരിച്ചു.

'അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കും. വരികൾക്കിടയിൽ നിന്ന് അർത്ഥം വായിച്ചോളൂ' എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എംപിമാർ മത്സരിക്കുന്ന കാര്യം എഐസിസി തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.