ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനായ യുവാവിനുനേരെയാണ് ആക്രമണം. കൊല്ലം ശാസ്താംകോട്ടയിൽ വെച്ച് ഐലന്‍ഡ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ഭിന്നശേഷിക്കാരനായ നാസറിനാണ് പരിക്കേറ്റത്.
കൊല്ലം: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ യാത്രക്കിടെ ആക്രമണം. ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനായ യുവാവിനുനേരെയാണ് ആക്രമണം ഉണ്ടായത്. കൊല്ലം ശാസ്താംകോട്ടയിൽ വെച്ചാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിക്ക് പോവുകയായിരുന്ന ഐലന്‍ഡ് എക്സ്പ്രസിലെ ഭിന്നശേഷിക്കാരുടെ കംപാര്‍ട്ട്മെന്‍റിൽ വെച്ചാണ് അതിക്രമം. ആലപ്പുഴ താമരക്കുളം സ്വദേശി നാസറിനെയാണ് ആക്രമിച്ചത്. നാസറിനെ ആക്രമിച്ചശേഷം അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. നാസറിന്‍റെ മുഖത്താണ് പരിക്കേറ്റത്. റെയിൽവെ പൊലീസ് നാസറിന്‍റെ മൊഴിയെടുത്തു. വര്‍ക്കലയിൽ ഇന്നലെ രാത്രി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിൽ യാത്രക്കാരൻ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട നടുക്കുന്ന സംഭവത്തിന് പിന്നാലെയാണ് ട്രെയിൻ യാത്രക്കാരനുനേരെ വീണ്ടും അതിക്രമം ഉണ്ടാകുന്നത്.
ശാസ്താംകോട്ടയിലേക്ക് വരികയായിരുന്നു നാസർ. ഭിന്നശേഷിക്കാരുടെ കംപാർട്ട്മെൻ്റിൽ കയറി യാത്ര ചെയ്ത യുവാവിനോട് നാസർ ഇക്കാര്യം ചൂണ്ടിക്കാട്ടി. തുടർന്ന് പ്രകോപിതനായ യുവാവ് നാസറിനെ മർദ്ദിച്ചു. സഹയാത്രികർ അക്രമിയെ തടഞ്ഞു. ട്രെയിൻ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് അടുത്തയുടൻ ഇയാൾ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. യുവാവിനെതിരിച്ചറിയാനായിട്ടില്ല.
