നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ 'അമ്മ' എക്സിക്യൂട്ടീവ് അംഗം ലക്ഷ്മിപ്രിയയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐക്കെതിരെയും അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു

കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ലക്ഷ്മിപ്രിയയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ ലക്ഷ്മിപ്രിയയ്ക്ക് നോട്ടീസ് നൽകി. താൻ അയച്ച വാട്സ്ആപ്പ് സന്ദേശത്തെ ദുർവ്യാഖ്യാനം ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐക്കെതിരെയും അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ലക്ഷ്‍മിപ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചെന്നാണ് അൻസിബയുടെ പരാതി. എസ്ഐ രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വച്ചുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും അൻസിബ പരാതിയില്‍ പറയുന്നു. തനിക്കെതിരായ ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അൻസിബ ആരോപിച്ചു. താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപ നഷ്‍ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അൻസിബ ഇന്നലെ മൊഴി നൽകാൻ തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ഓഫീസിൽ ഹാജരായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കവേ നടൻ ടിനി ടോമിനെതിരെ കടുത്ത വിമർശനം അൻസിബ ഉന്നയിച്ചു. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു. കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ. ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ വ്യക്തമാക്കി.

മാധ്യമങ്ങളുടെ സമ്മർദ്ദം കാരണമാണ് തന്നെ കേൾക്കാം എന്ന് ഇപ്പോൾ താര സംഘടനയായ അമ്മയുടെ നേതൃത്വം പറയുന്നതെന്നും അൻസിബ പ്രതികരിച്ചു. ഇതിനു മുമ്പ് താൻ പല തവണ പരാതി പറഞ്ഞിരുന്നു. ഇതേ കമ്മിറ്റിക്കു മുമ്പിൽ വീണ്ടും ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്ന് പറയുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും അൻസിബ പറഞ്ഞു.

അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസ്സന്‍ സംഘടനാ നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പൊലീസിന് വ്യാജ പരാതി നല്‍കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അൻസിബ ടിനിക്കെതിരെ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നിരുന്നു. കുടുംബമേളക്കിടെ ടിനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും നീന കുറുപ്പ് സംഘടനക്ക് പരാതി നല്‍കി.

YouTube video player