അന്തിക്കാട് ആദർശ് കൊലപാതക കേസ്; ഒളിവിലായിരുന്ന ഒൻപത് പ്രതികൾ പിടിയിൽ
കൊല്ലപ്പട്ട ആദർശും ഇപ്പോൾ പിടിയിലായവരും നിരവധി കേസുകളിൽ പ്രതികളാണെന്ന് തൃശ്ശൂർ റൈഞ്ച് ഡി ഐ ജി എസ് സുരേന്ദ്രൻ പറഞ്ഞു. ഇവർ തമ്മിൽ മുൻപും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.
തൃശൂർ: തൃശ്ശൂർ അന്തിക്കാട് ആദർശ് കൊലപാതക കേസിൽ ഒൻപതു പേർ അറസ്റ്റിൽ. വെട്ടിക്കൊലപ്പെടുത്തിയ നാലു പേരും കൊലയ്ക്കു കൂട്ടു നിന്നവരുമാണ് പിടിയിലായത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. പ്രദേശവാസികളായ ഹിരത്, നിജിൽ , ഷനിൽ, പ്രജിൽ, ഷിബിൻ, നിമേഷ്, നിതിൻ, ബ്രഷ്ണവ്, ശിഹാബ് എന്നിവരാണ് പിടിയിൽ ആയത്. കൊല്ലപ്പട്ട ആദർശും ഇപ്പോൾ പിടിയിലായവരും നിരവധി കേസുകളിൽ പ്രതികളാണെന്ന് തൃശ്ശൂർ റൈഞ്ച് ഡി ഐ ജി എസ് സുരേന്ദ്രൻ പറഞ്ഞു. ഇവർ തമ്മിൽ മുൻപും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്.
വ്യാഴാഴ്ച്ച രാവിലെയാണ് ചായക്കടയിൽ ഇരുന്നിരുന്ന ആദർശിനെ സംഘം വിളിച്ചിറക്കി വെട്ടിയത്. മുറ്റിചൂരിൽ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. മിക്കവരും മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. ഗുണ്ടാസംഘങൾ തമ്മിലുള്ള ഏറ്റുമുട്ടൽ പ്രദേശത്തു തുടർക്കഥയാണ്. അതു നിയന്ത്രിക്കാന്‍ ഓപ്പറേഷൻ റൈഞ്ചർ പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി.