ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും
കേസില്‍ കക്ഷി ചേരാന്‍ സാജന്റെ സഹോദരൻ പാറയിൽ ശ്രീജിത്ത് നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സഹോദരന്റെ ആത്മഹത്യയിൽ പങ്കുണ്ടെന്നും ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ അവസരം നൽകണമെന്നുമാണ് ശ്രീജിത്തിന്റെ ആവശ്യം.
കൊച്ചി: കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ആന്തൂർ മുനിസിപ്പാലിറ്റിക്കെതിരെയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രന്‍ കേസ് എടുത്തത്.
കേസില്‍ കക്ഷി ചേരാന്‍ സാജന്റെ സഹോദരൻ പാറയിൽ ശ്രീജിത്ത് നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. സഹോദരന്‍റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പങ്കുണ്ടെന്നും കൺവൻഷൻ സെന്‍ററിന് അനുമതി വൈകിപ്പിച്ചതിലുള്ള പങ്കിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തനിക്കറിയാമെന്നും ഈ കാര്യങ്ങൾ കോടതിയെ അറിയിക്കാൻ തന്നെ കേസിൽ കക്ഷിയാക്കണമെന്നുമാണ് ശ്രീജിത്ത് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയിട്ടില്ലെന്നും നിർമ്മാണത്തിലെ അപാകതകളടക്കം പലപ്പോഴായി അപേക്ഷകനെ അറിയിച്ചിരുന്നെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.