അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ നേരത്തേക്ക് എക്സൈസ് കസ്റ്റഡിയിൽ വിട്ടു. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്.

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ ഉച്ചയ്ക്ക് 12വരെയാണ് കസ്റ്റഡി സമയം. കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ ആൻ്റോയെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ, ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരി​ഗണിക്കുന്നതിനായി മാറ്റി. നേരത്തെ, ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

അളവിൽ കവിഞ്ഞ 67 ലിറ്റർ മദ്യ ശേഖരമാണ് ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ ആന്റോ അഗസ്റ്റിന്റേത് അല്ല വീട് എന്നായിരുന്നു പ്രതിഭാഗം വാദം. കേസിന്റെ ഭാഗമായി നേരത്തെ മറ്റൊരാൾക്ക്‌ അറ്റാച്ച് ചെയ്ത് നൽകിയിട്ടുണ്ട് എന്ന് വാദിച്ചെങ്കിലും 2025 ഇൽ ആന്റോ അഗസ്റ്റിന്റെ പേരിൽ നികുതി അടച്ച രേഖകൾ ഉൾപ്പടെ പ്രോസിക്യൂഷൻ ഹാജരാക്കി. ഇത്രയധികം മദ്യ ശേഖരം എന്തിന്? ആർക്കുവേണ്ടി വീട്ടിൽ സൂക്ഷിച്ചു? ഇതിന്റെ സോഴ്‌സ് എന്താണ്? എന്ന് ഉൾപ്പെടെ അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.

പിടിച്ചെടുത്ത 43 ലിറ്ററിൽ അധികം വരുന്ന വിദേശ നിർമ്മിത വിദേശ മദ്യം എങ്ങനെ എത്തിച്ചു. പിന്നിൽ ആരെങ്കിലും ഉണ്ടോ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നത് ഉൾപ്പെടെ കണ്ടെത്തണമെന്നായിരുന്നു പ്രോസിക്യൂഷ്യൻ വാദം. പ്രതി സ്വാധീനമുള്ള വ്യക്തിയായതിനാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സ്വതന്ത്ര അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. തുടർന്ന് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി അപേക്ഷയുടെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി അപേക്ഷയുടെ വിശദാംശങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വീട്ടിൽ സമാന്തര ബാർ നടത്താൻ ശ്രമം നടത്തിയോ എന്ന് പരിശോധിക്കണമെന്ന് എക്സൈസ് ആവശ്യപ്പെട്ടു. ബിൽഡിംഗിലെ രണ്ടാമത്തെ നില തരം മാറ്റുന്നതിന് ആന്റോ അപേക്ഷ നൽകിയിരുന്നു. ഇത് അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി പഞ്ചായത്ത്‌ നോട്ടീസ് നൽകി. കെട്ടിട നിർമ്മാണ നിബന്ധനകൾ പാലിച്ചല്ല പണിതത്. ആൽക്കഹോൾ അടങ്ങിയ പാനീയം നിർമിച്ചത് വീട്ടിലാണോ എന്ന് പരിശോധിക്കണം. ആന്റോ അഗസ്റ്റിന്റെ വിദേശ യാത്രകൾ പരിശോധിക്കും. വിദേശ നിർമ്മിത വിദേശമദ്യത്തിന്റെ ഉറവിടം കണ്ടെത്തണം. ഇതിനായി പാസ്പോർട്ട് പരിശോധിക്കണം, വിദേശ മദ്യം എത്തിച്ച മാർഗം, ഉറവിടം, ഇടനിലക്കാർ, വിതരണ ശൃംഖല, ഇതുമായി ബന്ധപ്പെട്ട ആളുകൾ എന്നിവ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയിൽ എക്സൈസ് ആവശ്യപ്പെട്ടു.

YouTube video player