Asianet News MalayalamAsianet News Malayalam

Anupama : 'സന്തോഷം', എല്ലാവര്‍ക്കും നന്ദിയെന്ന് അനുപമ, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം

കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും തിരുവനന്തപുരം കുടുംബ കോടതിയില്‍ നിന്ന് കൈമാറുകയായിരുന്നു. കുട്ടിയെ വിട്ടുനൽകാൻ ഉത്തരവിട്ടതിന് പിന്നാലെ എയ്ഡൻ അനു അജിത്ത് അമ്മയുടെ കൈകളിലെത്തി.

anupama respond after receiving her baby back
Author
Trivandrum, First Published Nov 24, 2021, 4:46 PM IST

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടിയതില്‍ എല്ലാവരോടും നന്ദി പറഞ്ഞ് അനുപമ എസ് ചന്ദ്രന്‍ (Anupama s chandran). വളരെയധികം സന്തോഷമുണ്ട്. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാമെന്നും സമരവുമായി മുന്നോട്ട് പോവുമെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും തിരുവനന്തപുരം കുടുംബ കോടതിയില്‍ നിന്ന് ഇന്ന് നാലുമണിയോടെയാണ് കൈമാറിയത്. കുട്ടിയെ വിട്ടുനൽകാൻ കോടതി ഉത്തരവിന് പിന്നാലെ എയ്ഡൻ അനു അജിത്ത് അമ്മയുടെ കൈകളിലെത്തി.

കോടതിയില്‍ നിന്ന് കുഞ്ഞുമായി സമരപ്പന്തലില്‍ എത്തിയ അനുപമ എല്ലാവരോടും നന്ദി അറിയിക്കുകയും പോരാട്ടം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. കുട്ടിയെ ഹാജരാക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ട കോടതി ഡോക്ടറെ വിളിച്ചു വരുത്തി കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയ ശേഷമാണ് കൈമാറ്റത്തിനുള്ള ഉത്തരവിട്ടത്. ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച കോടതി നടപടികള്‍ ഒരുമണിക്കൂറോളമാണ് നീണ്ടുനിന്നത്. മകൻ എയ്ദനെ കിട്ടുമ്പോഴും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരുമെന്ന് തന്നെയാണ് അനുപമ വ്യക്തമാക്കുന്നത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡ്ബ്ല്യുസി ചെയർപേഴ്സണ്‍ സുനന്ദയ്ക്കും എതിരെ നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു

അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. 2020 ഒക്ടോബര്‍ 22 ന് രാത്രി 12.30 നാണ് അനുപമയുടെ കുഞ്ഞ് ശിശുക്ഷേമ സമിതിയിലെത്തുന്നത്. ദത്ത് നൽകുന്നത് ഓഗസ്റ്റ് 7 നും. കുഞ്ഞിനെ കിട്ടിയെന്ന പത്രപരസ്യത്തിന് പിന്നാലെ അജിത്ത് പലതവണ ശിശുക്ഷേമസമിതി ഓഫീസിലും ജനറൽ സെക്രട്ടറി ഷിജുഖാന്‍റെ മുന്നിലും എത്തിയിരുന്നു. കഴിഞ്ഞ നവംബറിലെ ഈ സന്ദർശനത്തിന്‍റെ വിവരങ്ങളടങ്ങിയ രജിസറ്റർ ഓഫീസിൽ നിന്നും ചുരണ്ടിമാറ്റി. ദത്ത് കൊടുത്തതിന്‍റെ നാലാംനാൾ അനുപമ കുഞ്ഞിനെ പരാതിക്കാരിക്ക് കാണിച്ച് കൊടുക്കണമെന്ന സിഡബ്ള്യുസി ഉത്തരവുമായി ശിശുക്ഷേമസമിതിയിൽ എത്തിയിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാൻ നടപടി എടുത്തില്ല. മാത്രമല്ല കുഞ്ഞിനുമേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന രീതിയിൽ ദത്ത് സ്ഥിരപ്പെടുത്താൻ സമിതി കോടതിയിൽ സത്യവാങ്മൂലം നൽകി.

ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ്  സിഡബ്ള്യൂസി 18 മിനുട്ട് അനുപമയുമായി സിറ്റിംഗ് നടത്തി. കുഞ്ഞിനുമേല്‍ അവകാശവാദം അനുപമ ഉന്നയിച്ചിട്ടും ദത്ത് നടപടി തടയാനോ പൊലീസിനെ അറിയിക്കാനോ സിഡബ്ള്യുസി തയ്യാറായില്ല. ഏപ്രിൽ 19 ന് പൊലീസിൽ പരാതി നൽകിയിട്ടും ദത്ത് കൊടുക്കുന്നത് വരെ കാര്യമായ അന്വേഷണം നടത്തിയില്ല. അനുപമ കുഞ്ഞിനെ തേടുന്നത് അറിഞ്ഞിട്ടും ദത്ത് നിയമങ്ങളുടെ ലംഘനം നടന്നുവെന്ന് കൃത്യമായി അന്വേഷണ റിപ്പോ‍ർട്ടിൽ പറയുന്നില്ലെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios