സെനറ്റ് അംഗം കൂടിയായ വളളിക്കുന്ന് എം എൽ എ അബ്ദുൾ ഹമീദാണ് കത്തയച്ചത്. സര്‍വകലാശാലയില്‍ നിന്ന് ഇക്കാര്യത്തില്‍ മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് എം എല്‍ എ അബ്ദുൾ ഹമീദ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സമീപിച്ചത്.

കോഴിക്കോട്: കാലിക്കറ്റ് സർവകാശാലയിൽ വ്യാജ രേഖ ചമച്ച് സിൻഡിക്കേറ്റംഗത്തിന്‍റെ ഭാര്യക്ക് നിയമനം നൽകിയതിൽ അന്വേഷണമാവശ്യപ്പെട്ട് ചാൻസലർക്ക് കത്ത്. സെനറ്റ് അംഗം കൂടിയായ വളളിക്കുന്ന് എം എൽ എ അബ്ദുൾ ഹമീദാണ് കത്തയച്ചത്. സര്‍വകലാശാലയില്‍ നിന്ന് ഇക്കാര്യത്തില്‍ മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് എം എല്‍ എ അബ്ദുൾ ഹമീദ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സമീപിച്ചത്.

സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ അസോ. പ്രൊഫസർ തസ്തിക സിന്‍റിക്കേറ്റ് അംഗത്തിന്‍റെ ഭാര്യക്ക് നല്‍കിയത് ചട്ടവിരുദ്ധമായിട്ടാണെന്നാണ് ഉയരുന്ന ആരോപണം. നിയമനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ സര്‍വകലാശാല വ്യക്തത വരുത്തിയില്ല. ഇതേ തുടര്‍ന്ന് സിന്‍റിക്കേറ്റ് അംഗം കൂടിയായ അബ്ദുള്‍ ഹമീദ് എം എല്‍ എ, തസ്തിക സൃഷ്ടിച്ചതിന്‍റെ വിശദാംശങ്ങൾ, നിയമന പ്രക്രിയ എന്നിവ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയോട് രേഖാമൂലം ആവശ്യപ്പെട്ടു. സര്‍വകലാശാല പക്ഷെ വിശദാംശങ്ങള്‍ നല്‍കിയില്ല. ഇതിന് പിറകെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് എം എല്‍ എ കത്തയച്ചത്. 

Also Read: പുറത്താക്കാതിരിക്കാൻ കാരണം എന്ത്? രണ്ട് വിസിമാർ കൂടി ​ഗവർണർക്ക് വിശദീകരണം നൽകി

സാധാരണനിലയിൽ ഒരു തസ്തിക അനുവദിച്ച് അഞ്ച് വർഷത്തിനകം നിയമനം നടത്തിയില്ലെങ്കിൽ അസാധുവാകുമെന്നാണ് ചട്ടം. പിന്നീട് പുനഃസൃഷ്ടിക്കണമെങ്കിൽ സർക്കാരിന്‍റെ ഉൾപ്പെടെ അനുമതി വേണം. 1997ൽ വിരമിച്ച അധ്യാപകൻ 2004 വിരമിച്ചതായി സർവകലാശാല രേഖകളിലുൾപ്പെടെ കൃത്രിമം കാണിച്ചെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വേണമെന്നും ഈ മാസം 16 ന് ചേരാനിരിക്കുന്ന സെനറ്റിൽ മറുപടി വേണമെന്നുമായിരുന്നു സെനറ്റംഗം കൂടിയായ എംഎൽഎയുടെ ആവശ്യം. കഴിഞ്ഞ മാസം 7ന് നൽകിയ ചോദ്യങ്ങൾ കാരണമൊന്നുമില്ലാതെ വൈസ് ചാൻസലർ തളളുകയായിരുന്നു.

Also Read: ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നത് പരിഗണനയിൽ, ചർച്ച ചെയ്ത് സിപിഎം