2007 ൽ സജീവ് ജോലി ചെയിതിരുന്ന വാളകം ബ്രാഞ്ചിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പിന്നാലെ അതേ വര്‍ഷം ജൂലൈ 26ന് സജീവിനേയും ബ്രാഞ്ച് മാനേജർ ജനാര്‍ദനൻ പിള്ളയേയും പുറത്താക്കി


കൊല്ലം: കൊല്ലം അറയ്ക്കൽ സഹകരണ ബാങ്കിൽ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയ ക്ലാർക്കിനെ മാനുഷിക പരിഗണനയുടെ പേരിൽ തിരിച്ചെടുത്ത സംഭവത്തിൽ വഴിത്തിരിവ്. ക്രമക്കേട് നടത്തിയ ക്ലർക്ക് സജീവൻ മുന്പും ബാങ്കിൽ സാന്പത്തിക ക്രമക്കേട് നടത്തിയതിന് പുറത്താക്കപ്പെട്ടിരുന്നു എന്നതിന്റെ രേഖകൾ പുറത്തു വന്നു. അന്നും മാനുഷിക പരിഗണന പറഞ്ഞാണ് സജീവനെ സർവീസിൽ തിരിച്ചെടുത്തത്. 

2007 ൽ സജീവ് ജോലി ചെയിതിരുന്ന വാളകം ബ്രാഞ്ചിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. പിന്നാലെ അതേ വര്‍ഷം ജൂലൈ 26ന് സജീവിനേയും ബ്രാഞ്ച് മാനേജർ ജനാര്‍ദനൻ പിള്ളയേയും പുറത്താക്കി. എന്നാൽ ഒരു വര്‍ഷത്തിനിപ്പുറം, അതായത് 2008 ഒക്ടോബര്‍ മൂന്നിന് സജീവിനെ തിരിച്ചെടുത്തു. അന്നും തിരിച്ചെടുക്കാൻ കാരണമായി പറഞ്ഞത് മാനുഷിക പരിഗണനയെന്നാണ്. 

ജൂനിയര്‍ ക്ലര്‍ക്കായി ജോലിയിൽ തിരികെ കയറിയ സജീവിന് 2012ൽ സ്ഥാനക്കയറ്റം നൽകി. പിന്നാലെ ബാങ്കിന്റെ ഇന്റേർണൽ ഓഡിറ്ററുടെ അധിക ചുമതലയും. നൽകി. 2017 മുതൽ 2020 വരെ സജീവ് വ്യാജ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപ മാറ്റി. പിടിക്കപ്പെട്ട് 2020 ഏപ്രിലിൽ പുറത്താക്കിയ സജീവന് ബാങ്ക് കൈവിട്ട് സഹായിച്ചു. 30 ലക്ഷത്തോളം രൂപ സജീവന്റെ ഭാര്യയുടേയും അമ്മയുടേയും സഹോദരിയുടേയും പേരിൽ നൽകി. 75 ലക്ഷത്തിലധികം രൂപ സജീവ് തിരിച്ചടച്ചത് കൊണ്ടാണ് ജോലിയിലേക്ക് തിരികെയെടുത്തതെന്നാണ് ബാങ്ക് പ്രസിഡന്റ് പറയുന്നത്. 

അതായത് രണ്ട് തവണ ഒരേ കുറ്റം ചെയ്തതിന് പുറത്താക്കിയ ആളെ വീണ്ടും തിരിച്ചെടുക്കുകയാണ് അറക്കൽ സഹകരണ ബാങ്ക് ചെയ്തത്. ഭരണസമതിയുടെ പ്രിയപ്പെട്ടവനായത് കൊണ്ടാണ് തെറ്റ് ആവര്‍ത്തിച്ചിട്ടും സജീവിനെ ബാങ്ക് സംരക്ഷിക്കുന്നതെന്ന് വ്യക്തം

സാമ്പത്തിക ക്രമക്കേടിന് പുറത്താക്കിയ ആളെ തിരിച്ചെടുത്ത് എൽഡിഎഫ് ബാങ്ക് ഭരണസമിതി,സംഭവം അറയ്ക്കൽ സഹകരണ ബാങ്കിൽ

കൊല്ലം അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ സാന്പത്തിക ക്രമക്കേട് നടത്തിയതിന് പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അക്കൗണ്ടന്‍റ് സജീവിനെയാണ് പുറത്താക്കി ആറ് മാസം തികയും മുന്പേ തിരിച്ചെടുത്തത്. മാനുഷിക പരിഗണന വച്ചാണ് നടപടിയെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. 

2021 ഏപ്രിൽ 9 നാണ് അക്കൗണ്ടന്‍റായ സജീവിനെ പുറത്താക്കിയത്. ഇൻവസ്റ്റ്മെന്റ് പലിശ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ നൽകിയ പണം, സാമൂഹ്യ സുരക്ഷ പെൻഷൻ തുടങ്ങിയവ മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റി ക്രമക്കേട് നടത്തിയെന്നാണ് കൊല്ലം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാ‍ർ എം ഷഹീർ കണ്ടെത്തിയത്.

വ്യാജ വിലാസമുണ്ടാക്കി ബാങ്ക് സെക്രട്ടറിയുടേയടക്കം പാസ് വേഡ് കൈക്കലാക്കിയായിരുന്നു തട്ടിപ്പ് അത്രയും നടത്തിയത്. ഒരു കോടിയിലേറെ രൂപയുടെ അഴിമതിയാണ് സജീവൻ നടത്തിയത്. എന്നാൽ സി പി എമ്മും സി പി ഐയും ചേർന്ന് ഭരിക്കുന്ന ബാങ്ക് ഭരണസമിതി സജീവനെ വീണ്ടും തിരിച്ചെടുക്കാൻ തീരുമാനിക്കുക ആയായിരുന്നു.

ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം സജീവൻ തിരിച്ചടച്ചെന്നും മാനുഷിക പരിഗണന കൊണ്ടാണ് തിരികെ എടുത്തതെന്നുമാണ് ബാങ്ക് ജീവനക്കാർ പറയുന്നത്. മാധ്യമങ്ങൾ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്ന ഇടതുപക്ഷത്തിന്റെ ഭരണ സമിതി തന്നെയാണ് സജീവനെ തിരികെ ബാങ്കിലേക്ക് കൊണ്ടുവന്നിരിക്കുന്നതും. ചുരുക്കത്തിൽ കള്ളന്റെ കയ്യിൽ തന്നെ താക്കോലേൽപ്പിക്കുന്ന രീതി.