കൃത്യസമയത്ത് വിവരം ലഭിക്കാത്തതാണ് ഇവരെ കണ്ടെത്താൻ കഴിയാത്തതിന്റെ കാരണമായി പൊലീസ് പറയുന്നത്
കണ്ണൂർ: ആറളത്ത് മാവോയിസ്റ്റുകൾ പതിവാകുന്നു. ശക്തമായ സുരക്ഷാ വലയം ഭേദിച്ചെത്തുന്ന ഇവർ സമരാഹ്വാനം നടത്തിയും ആവശ്യ സാധനങ്ങള്‍ ശേഖരിച്ചും ഉള്‍വനത്തിലേക്ക് മറയുകയാണ്. ഈ വർഷം മെയ് മുതൽ ആഗസ്റ്റ് 11 വരെ മാത്രം അഞ്ച് തവണയാണ് തോക്കടക്കമുള്ള ആയുധങ്ങളുമേന്തി പ്രദേശത്ത് മാവോയിസ്റ്റുകൾ എത്തിയത്. മുൻപ് മൂന്നും നാലും പേരടങ്ങിയ സംഘമാണ് വന്നതെങ്കിൽ ഇപ്പോൾ പത്തിലേറെ പേർ എത്താൻ തുടങ്ങിയെന്നതും മാറ്റമാണ്.
ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചു മടങ്ങിയിരുന്ന ശൈലി മാവോയിസ്റ്റുകൾ മാറ്റിയിട്ടുണ്ട്. അയ്യൻകുന്നിലും വിയറ്റ്നാമിലുമെല്ലാം എത്തിയ തോക്കേന്തിയ സംഘം ഭരണകൂടങ്ങൾക്കെതിരായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നു. നിരന്തരം ഈ സംഭവങ്ങൾ ആവർത്തിക്കുന്നതിൽ തങ്ങൾക്ക് ഭയമുണ്ടെന്ന് നാട്ടുകാരും പ്രതികരിക്കുന്നു.
വിയറ്റ്നാമിൽ 13 പേരുടെ മാവോയിസ്റ്റ് സംഘമാണ് എത്തിയത്. പരസ്യമായി മുദ്രാവാക്യങ്ങള്‍ മുഴക്കി നടന്ന സംഘം നാട്ടുകാർക്ക് ലഘു ലേഖകള്‍ വിതരണം ചെയ്തു. കൃത്യസമയത്ത് വിവരം ലഭിക്കാത്തതാണ് ഇവരെ കണ്ടെത്താൻ കഴിയാത്തതിന്റെ കാരണമായി പൊലീസ് പറയുന്നത്.
