ഒരിടവേളയ്ക്ക് ശേഷം ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയായതോടെ പ്രതികരിച്ച് ആറന്മുള എംഎല്‍എ അബിൻ വർക്കി
പത്തനംതിട്ട: ഒരിടവേളയ്ക്ക് ശേഷം ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയായതോടെ പ്രതികരിച്ച് ആറന്മുള എംഎല്‍എ അബിൻ വർക്കി. വിമാനത്താവളത്തിന് എതിരല്ലെന്നും എന്നാൽ പഠനങ്ങൾ ഈ തരത്തിൽ അല്ല വേണ്ടത്, നല്ല പദ്ധതി വന്നാൽ പിന്താങ്ങും. എബ്രഹാം കലമണ്ണിലിന്‍റെ നിലവിലെ നീക്കങ്ങളുമായി ഒരു ബന്ധവുമില്ല. സർക്കാർ ഔദ്യോഗികമായി ഒരു നീക്കവും ഇതുവരെ നടത്തിയിട്ടില്ല. പാരിസ്ഥിതികാഘാത പഠനം കൃത്യമായി നടത്തണം. എംഎൽഎ എന്ന നിലയിൽ വികസന പ്രവർത്തനങ്ങൾക്ക് എതിരല്ല എന്നും അബിൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ തലത്തിൽ തീരുമാനങ്ങളൊന്നുമില്ലെന്ന് മന്ത്രി റോജി എം ജോണും വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സ്വകാര്യ വ്യക്തി ഡ്രോൺ പറത്തിയതിൽ സർക്കാർ ഉത്തരവാദിയല്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി പ്രദേശത്ത് ഭൂവുടമ എബ്രഹാം കലമണ്ണിലാണ് ഡ്രോൺ സർവേ നടത്തിയത്. തന്റെ പക്കൽ 400 ഏക്കർ ഉണ്ടെന്നും സർവ്വേക്കായി സ്വകാര്യ കമ്പനി വീണ്ടും എത്തുമെന്നും കലമണ്ണിൽ പ്രതികരിച്ചിരുന്നു. ആയിരം ഏക്കർ കൂടി ലഭിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകും. പദ്ധതിക്കായി യുഡിഎഫ് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത് എന്നും എബ്രഹാം പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വൻ ജനകീയ പ്രക്ഷോഭം നേരിട്ട പദ്ധതിയാണിത്. പുഞ്ചപ്പാടം നികത്തുന്നത് വലിയ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നവുമാണ് അന്ന് ഉയർത്തിയത്. 2014 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതിയും തീരുമാനം ശരിവെച്ചിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ വിമാനത്താവള പദ്ധതി വീണ്ടും ചർച്ചയിലേക്ക് വരികയാണ്. കഴിഞ്ഞ മാസം അബിൻ വർക്കിയും പദ്ധതിയെ കുറിച്ച് പരാമർശം നടത്തിയിരുന്നു. ആർക്കും ബുദ്ധിമുട്ടില്ലാതെ വരികയാണെങ്കിൽ പദ്ധതി നല്ലതാണെന്നായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.



