ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്റെ ഭാഗമായി പുന്നേക്കാട്ടെ റിസോർട്ടിൽ നിന്നാണ് ആറ് പേരെ പിടികൂടിയത്. പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയാണ് ഒന്നിച്ചതെന്ന് പൊലീസ് പറയുന്നു.
കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി (29) അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. കുറ്റകൃത്യം ആസൂത്രണം ചെയ്യാൻ സംഘടിച്ചു എന്നത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ക്വട്ടേഷൻ ആസൂത്രണം ചെയ്യാനാണ് പ്രതികൾ ഒത്തുകൂടിയതെന്ന് പൊലീസ് പറയുന്നു. അർജുൻ ആയങ്കിക്ക് പുറമെ തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), എറണാകുളം പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചു വെളി വീട്ടിൽ അരുൺ (ഡോൺ 38), പള്ളുരുത്തി വരിക്കാശ്ശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെയും പൊലീസ് പിടികൂടി.
ജില്ലാ പോലീസ് മേധാവി കെ സുദർശന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ സ്റ്റീൽ ബേർഡിൻ്റെ ഭാഗമായി നടന്ന പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്ത് ഉള്ള റിസോർട്ടിൽ ഒത്തുകൂടിയ ഇവരെ വളഞ്ഞ് സാഹസികമായാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറുകളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഹൈവേ റോബറി, കൊലപാതക ശ്രമം, മയക്കുമരുന്ന് കടത്ത്, മോചന ദ്രവ്യത്തിന് വേണ്ടി മനുഷ്യക്കടത്ത്, സ്വർണ്ണം കടത്ത്, ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. അർജുൻ ആയെങ്കിക്കെതിരെ എട്ടു കേസുകളും ആദർശിന് പത്ത് കേസുകളും പ്രണവിന് ആറു കേസുകളും ധനീഷിന് രണ്ട് കേസുകളും അരുണിന് പതിമൂന്ന് കേസുകളും ടാൻസണിന് അഞ്ചു കേസുകളും നിലവിലുണ്ട്. ഇവർ പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയാണ് ഒന്നിച്ചതെന്ന് പൊലീസ് പറയുന്നു. സംഘടിത കുറ്റകൃത്യം ഉൾപ്പടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
