പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങിയ പൊലീസിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. പ്രതിഷേധക്കാര്‍ നഗരസഭാ കവാടം ബലമായി അടച്ചു.
തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ ഇന്നും കനത്ത പ്രതിഷേധം. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസ് തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങിയ പൊലീസിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. പ്രതിഷേധക്കാര്‍ നഗരസഭാ കവാടം ബലമായി അടച്ചു. യുവമോർച്ച മാർച്ച് അൽപസമയത്തിനകം നടക്കും.
തുടർച്ചയായ നാലാം ദിവസവും തിരുവനന്തപുരം കോർപറേഷൻ പരിസരം സംഘർഷഭരിതമാണ്. യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളും തുടങ്ങിയത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ശ്രമിച്ച പൊലീസ് ബസ് പ്രതിഷേധക്കാര്‍ തടഞ്ഞു. നഗരസഭയുടെ ഗേറ്റ് പ്രതിഷേധക്കാര്‍ പൂട്ടിയതിനെ തുടർന്ന് മറ്റൊരു ഗേറ്റ് വഴി വാഹനം പോയി. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതിനിടെ, പ്രതിഷേധ പ്രകടനവുമായി മഹിളാ കോൺഗ്രസും രംഗത്തെത്തി. കെട്ടിടത്തിനകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.
അതേസമയം, കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. സംഭവത്തിൽ കേസെടുത്തോ എന്ന് കോടതി ചോദിച്ചു. ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി ഈ മാസം 25ലേക്ക് മാറ്റി.
