ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിനാണ് ജില്ലയുടെ മന്ത്രിയെന്ന നിലയിൽ പ്രഥമ പരിഗണന; റോഷി അഗസ്റ്റിൻ
ഫെബ്രുവരിയിൽ കട്ടപ്പനയിലെത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടിയുടെ ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
തൊടുപുഴ: ഇടുക്കി പാക്കേജ് നടപ്പാക്കുന്നതിനാണ് ജില്ലയുടെ മന്ത്രിയെന്ന നിലയിൽ പ്രഥമ പരിഗണന നൽകുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിൽ എത്തിയപ്പോഴാണ് റോഷി അഗസ്റ്റിന്‍റെ പ്രതികരണം.
നിയസഭാ സമ്മേളനവും പിന്നാലെ കൊവിഡ് നിരീക്ഷണത്തിൽ പോകേണ്ടി വന്നതിനാലൊക്കെയാണ് മന്ത്രിയായതിന് ശേഷമുള്ള ഇടുക്കിയിലേക്കുള്ള റോഷി അഗസ്റ്റിന്റെ ആദ്യവരവ് നീണ്ടുപോയത്. ഫെബ്രുവരിയിൽ കട്ടപ്പനയിലെത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടിയുടെ ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
കൃഷി,ആരോഗ്യം,അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി ആറ് മേഖലകൾക്ക് ഊന്നൽ നൽകിയുള്ളതാണ് ഇടുക്കി പാക്കേജ്. ഭൂപതിവ് വിഷയത്തിലും,പട്ടയപ്രശ്നങ്ങളിലുമൊക്കെ ഇടത് സർക്കാർ ഉടൻ തീരുമാനമുണ്ടാക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. മുൻ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിലായിരുന്നു എൽഡിഎഫിന്റെ മന്ത്രിക്കുള്ള സ്വീകരണം. ജില്ലയിലേക്ക് ഒരുപാട് വികസനം കൊണ്ടുവന്ന എംഎം മണിയുടെ പാതപിന്തുടരാൻ തനിക്ക് കഴിയുന്ന പ്രതിക്ഷയും റോഷി അഗസ്റ്റിൻ പങ്കുവച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona