തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് ആശ വർക്കർമാർ. സമരത്തിൽ നിന്ന് പിന്മാറില്ലെന്നും സമര രൂപം മാറ്റുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വികെ സദാനന്ദൻ. സമരത്തിൽ നിന്ന് പിന്മാറില്ലെന്നും സമര രൂപം മാറ്റുമെന്നും ആശാ വർക്കർമാർ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ അവഗണിച്ചവർക്ക് വോട്ടില്ല എന്ന പ്രചാരണം ഉയർത്തി വീടുകൾ കയറും. സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും പ്രചാരണം നടത്തും. കേരളപ്പിറവി ദിനത്തിൽ ആശമാർ വിജയദിനം നടത്തുകയും സംസ്ഥാനത്തെ മുഴുവൻ ആശമാരെയും പങ്കെടുപ്പിക്കുമെന്നും വികെ സദാനന്ദൻ പറഞ്ഞു.

കഴിഞ്ഞ എട്ടരമാസത്തിലധികമായി ആശാ വർക്കർമാരുടെ സമരം നടക്കുകയാണ്. ഇതിനിടയിൽ വിവിധങ്ങളായ ഉപതെരഞ്ഞെടുപ്പുകൾ വന്നപ്പോഴും തങ്ങളെ അവ​ഗണിക്കുന്ന സർക്കാരിനെതിരെ വിധിയെഴുത്ത് നടത്തണമെന്ന പേരിൽ ആശാ വർക്കർമാർ പരസ്യമായി രംഗത്തുവന്നിരുന്നു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വീടുകൾ കയറി ഇടതുമുന്നണിക്കെതിരെ പരസ്യ പ്രചാരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അം​ഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരത്തിന്റെ രൂപം മാറ്റിക്കൊണ്ട് ​ഗ്രാമീണ തലത്തിൽ ക്യാമ്പയിൻ നടത്തുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി. കേരളപ്പിറവി ദിനത്തിൽ ആശമാർ വിജയദിനം നടത്തുമെന്നും സംസ്ഥാനത്തെ മുഴുവൻ ആശമാരെയും പങ്കെടുപ്പിക്കുമെന്നും അറിയിച്ചു.