കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആശാ പ്രവർത്തകർ കഴിഞ്ഞ 5 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നത്.

തിരുവനന്തപുരം : 3 മാസത്തെ വേതന കുടിശ്ശിക അടക്കമുള്ള ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ആശ വർക്കർമാരുമായി സർക്കാർ ചർച്ച നടത്തും. രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രിയുടെ ഓഫീസിലാണ് ചർച്ച.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലേറെ വനിതകളാണ് കേരള ആശാ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 5 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന ജോലിയ്ക്ക് വർഷങ്ങളായി കിട്ടുന്നത് പ്രതിമാസം 7000 രൂപയാണ്. അത് തന്നെ മൂന്ന് മാസമായി കുടിശ്ശികയാണ്. ഈ വേതനം കൊണ്ട് മാത്രം കഴിഞ്ഞുപോകുന്നവരാണ് സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും. ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതായതോടെ സ്ഥിതി പ്രയാസകരമായതോടെയാണ് സമരത്തിനിറങ്ങിയത്. 

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം, നടൻ സിദ്ധാർഥ് അടക്കം 20 സാക്ഷികൾ

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുമുള്ള ആശാ വർക്കർമാർ സമരത്തിലുണ്ട്. വർഷങ്ങൾക്ക് മുൻപ് ബജറ്റിൽ ആശവർക്കർമാരുടെ ഓണറേറിയം 7500 ആക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നുമായില്ല. വീണ്ടുമൊരു ബജറ്റ് കഴിഞ്ഞ ദിവസം വന്നെങ്കിലും അതിലും ഈ വിഭാഗത്തെക്കുറിച്ച് ഒന്നും ഉരിയാടിയിട്ടില്ല. ജോലിക്കെത്താനായി വണ്ടിക്കൂലിക്കും ആഹാരത്തിനുമായി കടം വാങ്ങേണ്ട അവസ്ഥയിലാണ് ആശാ വർക്കർമാർ.