ആകാശവാണിയില്‍ നാൽപത് വര്‍ഷത്തെ ശബ്ദസാന്നിധ്യമായിരുന്നു സുഷമ വിജയലക്ഷ്മി. വാര്‍ത്തകള്‍ക്കായി മലയാളി കാതോര്‍ത്തിരുന്ന കാലം മുതല്‍ സുപരിചിതമായിരുന്നു സുഷമയുടെ ശബ്ദം. 

തിരുവനന്തപുരം: ആകാശവാണി വാര്‍ത്തകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ സുഷമ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഇന്ന് വിമരിക്കുന്നു. ആകാശവാണിയില്‍ നാൽപത് വര്‍ഷത്തെ ശബ്ദസാന്നിധ്യമായിരുന്നു സുഷമ വിജയലക്ഷ്മി.

Add Asianetnews as a Preferred SourcegooglePreferred

വാര്‍ത്തകള്‍ക്കായി മലയാളി കാതോര്‍ത്തിരുന്ന കാലം മുതല്‍ സുപരിചിതമായിരുന്നു സുഷമ വിജയലക്ഷ്മിയുടെ ശബ്ദം. 60-ാം വയസില്‍ ശബ്ദങ്ങളുടെ വാര്‍ത്താലോകത്ത് നിന്ന് സുഷമ പടിയിറങ്ങുകയാണ്. രാജീവ് ഗാന്ധിവധവും, ബാബറി മസ്ജിദ് പൊളിച്ചതും, പിന്നെ സിനദിൻ സിദാന്‍റെ മികവില്‍ ഫ്രാന്‍സ് ലോകകപ്പിൽ മുത്തമിട്ടതും, പിന്നെ സുനാമിയും, പ്രളയവും അങ്ങനെ എത്രയോ നിമിഷങ്ങൾ. മോദി സര്‍ക്കാരിന്‍റെ രണ്ടാം വരവിനെക്കുറിച്ചുളള വാര്‍ത്ത വായിച്ചായിരുന്നു സുഷമയുടെ പിടിയിറക്കം.

കിഴക്കിന്‍റെ വെന്നീസില്‍ നിന്ന് ദില്ലി ആകാശവാണിയുടെ വാര്‍ത്താമുറിയിലേക്ക് ചേക്കേറിയ കൗമാരമായിരുന്നു സുഷമയുടേത്. യുവവാണി അനൗണ്‍സറായായിരുന്നു തുടക്കം. വൈകാതെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം. പിന്നീട് മൂന്നര പതിറ്റാണ്ടു കാലം തിരുവനന്തപുരം നിലയത്തിലെ പ്രധാന ന്യൂസ് റീഡറായി. ആകാശവാണിയുടെ സുവര്‍ണകാലം കഴിഞ്ഞെങ്കിലും വിശ്വസനീയതയുടെ കാര്യത്തില്‍ പകരം വയ്ക്കാന്‍ മാറ്റാരുമില്ലെന്ന് സുഷമ പറയുന്നു.

ഇടവേളകളില്‍ അഭിനയവും നൃത്തവും രാഷ്ട്രീയവും സുഷമയ്ക്കൊപ്പം കൂട്ടി. കൊല്ലം എസ് എന്‍ കോളേജിലെ പഠനകാലത്തുണ്ടായിരുന്ന രാഷ്ട്രീയം അതേ പോലെ ഇന്നുമുണ്ട്. ആകാശവാണിയോട് ചേര്‍ത്തുവച്ച അനുഭവങ്ങളോട് നമസ്കാരം പറഞ്ഞ് വാര്‍ത്ത അവസാനിപ്പിക്കുകയാണ് സുഷമ.