ഇറാന്റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ പുതിയ ആക്രമണ പരമ്പരയാണ് ഇസ്രയേൽ നടത്തിയത്. പലയിടത്തും സ്ഫോടനങ്ങൾ ഉണ്ടായി.
ടെഹ്റാൻ: തുടർച്ചയായ പന്ത്രണ്ടാം ദിനവും പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഇറാന്റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ പുതിയ ആക്രമണ പരമ്പരയാണ് ഇസ്രയേൽ നടത്തിയത്. പലയിടത്തും സ്ഫോടനങ്ങൾ ഉണ്ടായി.
അതേസമയം, ഇസ്രയേൽ-അമേരിക്ക ആക്രമണങ്ങൾക്ക് മിസൈൽ ആക്രമണത്തിലൂടെ ഇറാൻ തിരിച്ചടിച്ചു. സെൻട്രൽ ഇസ്രയേലിലേക്ക് മിസൈലുകൾ പായുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ബഹ്റൈനിലും, ഇറാഖി കുർദിസ്താനിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ വിപ്ലവസേന ആക്രമണം നടത്തിയെന്ന് ഇറാനി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പടക്കപ്പൽ മുക്കിയത് ക്ഷമിക്കില്ലെന്നും രക്ഷാ പ്രവർത്തനം വരെ തടഞ്ഞ അമേരിക്ക കാണിച്ചത് നാസികളെക്കാൾ മോശം സമീപനമാണെന്നും ഇറാൻ പറയുന്നു. ഇതിനിടെ ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം നേരിടാൻ യുക്രെയ്ൻ സേന എത്തുമെന്ന് പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി അറിയിച്ചു. ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രെയ്ൻ സൈനിക വിദഗ്ധരാണ് ഗൾഫിലേക്ക് എത്തുക.


