എസ്എഫ്ഐയെ തകര്‍ക്കാന്‍ ഗൂഢനീക്കമോ? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെന്‍ സര്‍വേ ഫലം
ഫേസ്ബുക്കിലൂടെ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 63 ശതമാനം പേരും എസ്എഫ്ഐയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നതായാണ് വോട്ട് ചെയ്തത്
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് വിഷയം ഉപയോഗിച്ച് എസ്എഫ്ഐയെ തകര്‍ക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെന്‍ സര്‍വേ ഫലം. ഫേസ്ബുക്കിലൂടെ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 63 ശതമാനം പേരും എസ്എഫ്ഐയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നതായാണ് വോട്ട് ചെയ്തത്.
അതേസമയം, 33 ശതമാനം പേര്‍ അങ്ങനെ ഒരു നീക്കം നടക്കുന്നില്ലെന്ന് പ്രതികരിച്ചു. 67,200 പേരാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെന്‍ നടത്തിയ ഫേസ്ബുക്ക് പോളില്‍ പങ്കെടുത്തത്.
അതില്‍ 24,000 പേര്‍ എസ്എഫ്ഐയെ തകര്‍ക്കാന്‍ ഗൂഢനീക്കം നടക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ 42,000 പേരാണ് യൂണിവേഴ്‍സിറ്റി കോളേജ് വിഷയം ഉപയോഗിച്ച് എസ്എഫ്ഐയെ തകര്‍ക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി വ്യക്തമാക്കിയത്.
സര്‍വേയില്‍ പങ്കെടുത്തവരുടെ ചില പ്രതികരണങ്ങള്‍ ഇങ്ങനെ
''എസ്എഫ്ഐയെ തകർക്കാനൊന്നും കേരളത്തിൽ ഒരു സംഘടനയും വളർന്നിട്ടില്ല. കാരണം അതിന്റെ അടിത്തറ ഭദ്രമാണ്. താൽക്കാലികമായി സമ്മർദ്ദം ഉണ്ടാക്കാനെ ആര് വിചാരിച്ചാലും സാധിക്കുകയുള്ളു. അല്ലാത്തെ തകർത്ത് കളയാമെന്ന് ആരും വ്യാമോഹിക്കരുത്'' - ബിജേഷ് എം വി
''എസ്എഫ്ഐയെയും സിപിഎമ്മിനെയും തകർക്കാൻ പുറത്ത് നിന്ന് ആരും വരേണ്ടതില്ല. ആ പണി അവരുടെ വിദ്യാർഥി നേതാക്കളും ഉത്തരവാദിത്തപ്പെട്ട മുതിർന്ന നേതാക്കളും തന്നെ ഭംഗിയായി നിർവ്വഹിക്കുന്നുണ്ട്'' - അബ്ദുള്‍ ലത്തീഫ്