കുട്ടിയുടെ മസ്തിഷ്കത്തിന്‍റെ പ്രവർത്തനം തകരാറിലാണ്. മറ്റ് ശരീരാവയവങ്ങൾ പ്രവർത്തിക്കുന്നതിനാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റേണ്ട എന്നാണ് തീരുമാനം.

ഇടുക്കി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒമ്പതാം ദിവസവും വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരിക്കുന്നത്. 

കുട്ടിയുടെ തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായും നിലച്ച നിലയിലാണ്. മറ്റ് അവയവങ്ങള്‍ പ്രവർത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റേണ്ട എന്നാണ് മെഡിക്കൽ ബോർഡിന്‍റെ തീരുമാനം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ സംഘത്തിന്‍റെ കൂടി നിർദ്ദേശ പ്രകാരമാണ് ചികിത്സകൾ നൽകുന്നത്. കോലഞ്ചേരിയിലെ ആശുപത്രിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏഴുവയസ്സുകാരനെ പ്രവേശിപ്പിച്ചത്. അന്ന് തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കുട്ടിയുടെ ചികിത്സ സർക്കാരാണ് നടത്തുന്നത്.