കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇൻക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികൾ ഇന്ന്; അട്ടപ്പാടിയില്‍ കനത്ത സുരക്ഷ
വെടിവെപ്പിനെ തുടർന്ന് ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു എന്നാണ് സൂചന.
പാലക്കാട്: അട്ടപ്പാടിയിൽ ഉൾവനത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളുടെ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്കാണ് ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങുക. രാത്രി വൈകിയും മഞ്ജി കണ്ടി ഊരിന് സമീപമുള്ള വനമേഖലയിൽ തണ്ടര്‍ബോള്‍ട്ടും പൊലീസും തെരച്ചിൽ നടത്തിയിരുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് പ്രദേശത്തെത്തിയിരുന്നതെന്നാണ് തണ്ടർബോൾട്ടിന് കിട്ടിയ വിവരം.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോള്‍ട്ട് സംഘം പട്രോളിംഗ് നടത്തവേ, ഇവര്‍ക്ക് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തില്‍ മൂന്ന് പേർ മരിച്ചെന്നുമാണ് പൊലീസിന്‍റെ വെളിപ്പെടുത്തല്‍. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. കർണാകട സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്.
അട്ടപ്പാടിയില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളില്‍ സ്ത്രീയും
മണിവാസകം എന്ന മാവോയിസ്റ്റിനും മറ്റൊൾക്കും വെടിയേറ്റതായാണ് പൊലീസ് പുറത്ത് അറിയിപ്പ്. ഇവർക്കായി ഉൾക്കാട്ടിൽ തെരച്ചിൽ തുടരുന്നുണ്ട്. തണ്ടർബോള്‍ട്ട് അസി. കമാന്‍ററ്റ് സോളമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മവോയിസ്റ്റുകള്‍ക്ക് നേരെ വെടിവച്ചത്. സംഭവസ്ഥലത്ത് നിന്നും മാവോയിസ്റ്റുകളുടെ തോക്കുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
പാലക്കാട് എസ്‌പി ടി വിക്രം, ആന്‍റി മാവോയിസ്റ്റ് സ്ക്വാഡ് കമാന്‍ററ്റ് ചൈത്ര തേരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. പൊലീസുകാർക്ക് പരിക്കുപറ്റിയതായി വിവരമില്ല. തെരച്ചിൽ ഇന്നും തുടരും.