കൊടകരയിൽ പാഴ്സൽ സർവീസിന്റെ മറവിൽ രാസലഹരി കടത്തിന് ശ്രമം. കളമശ്ശേരിയിലെ സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഡ്രൈവറാണ് എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ആയി പിടിയിലായത്.
തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പാഴ്സൽ സർവീസിന്റെ മറവിൽ രാസലഹരി കടത്തിന് ശ്രമം. കളമശ്ശേരിയിലെ സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഡ്രൈവറാണ് എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ആയി പിടിയിലായത്. കാർഗോ ബോക്സുകൾക്കുള്ളിൽ ഒളിപ്പിച്ച 198 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

ദേശീയപാതയിൽ കൊടകര പേരാമ്പ്ര ഫ്ലൈഓവറിന് സമീപം ഇന്ന് പുലർച്ചെ 02.45ഓടെ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി ശേഖരം പിടികൂടിയത്. ലോറിയിലെ കാർഗോ ബോക്സുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. 198 ഗ്രാം എംഡിഎംഎയും നാല് എൽഎസ്ഡി സ്റ്റാമ്പുകളും പൊലീസ് പിടിച്ചെടുത്തു. കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ പാഴ്‌സൽ കമ്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഫാസിലാണ് ലഹരി കടത്തിയത്. കഴിഞ്ഞ ഒരു വർഷമായി ഇയാൾ ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്.
ബെംഗളൂരുവിൽനിന്ന് പാഴ്‌സലുകൾക്കൊപ്പം ലഹരിമരുന്നും ലോറിയിൽ കയറ്റുന്നത് ഇയാളുടെ പതിവായിരുന്നു എന്ന് പൊലീസ് പറയുന്നു. എറണാകുളം കേന്ദ്രീകരിച്ച് വൻകിട ഇടപാടുകാർക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതായിരുന്നു രീതി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡാൻസാഫും കൊടകര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം കണ്ടെത്തിയത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഫാസിലിനെ റിമാൻഡ് ചെയ്തു.

