ആറ്റിങ്ങലിലെ കഞ്ചാവ് കടത്തിന് പിന്നിൽ ഉത്തരേന്ത്യന്‍ ലോബി; മുഖ്യകണ്ണി തൃശൂര്‍ സ്വദേശി
തിരുവനന്തപുരത്തും ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഞ്ചാവ് പിടികൂടിയതോടെ പ്രതികൾ ഫോൺ ഓഫ് ചെയ്ത് മുങ്ങിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.
തിരുവനന്തപുരം: ആറ്റിങ്ങലിൽ പടികൂടിയ കണ്ടെയ്നര്‍ കഞ്ചാവ് കടത്തിന് പിന്നിൽ ഉത്തരേന്ത്യൻ ലോബിക്ക് ബന്ധമുണ്ടെന്ന് വിവരം. വൻ സംഘമാണ് കടത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ വിവരം. കേരളത്തിലെ മുഖ്യ കണ്ണി തൃശൂര്‍ സ്വദേശി സെബുവാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്തും സംഘത്തിന് ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ടെയ്നര്‍ ലോറി പിടികൂടിയതോടെ പ്രതികൾ ഫോൺ ഓഫ് ചെയ്ത് മുങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.
വൻ കഞ്ചാവ് വേട്ടയാണ് തലസ്ഥാനത്ത് നടന്നത്. 500 കിലോയിധികം കഞ്ചാവുമായെത്തിയ കണ്ടെയ്നർ ലോറി എക്സൈസ് 'പ്രത്യേക സ്ക്വാഡ് ആറ്റിങ്ങലിൽ വച്ച് പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ കോരാണിയിൽ വച്ചാണ് ലോറി പിടികൂടിയത്. മൈസൂർ നിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്ന കഞ്ചാവാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്നു രണ്ട് ഉത്തരേന്ത്യക്കാരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുകയാണ്. കഞ്ചാവ് എത്തിച്ച ചിറയിൻകീഴ് സ്വദേശി ഒളിവിലാണ്.
അഞ്ഞൂറ് കിലോ കഞ്ചാവുമായി കണ്ടെയ്നര്‍ ലോറി പിടിച്ചെടുക്കുമ്പോൾ ഉത്തരേന്ത്യക്കാരായ രണ്ട് പേരെ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് പിടികൂടാനായിട്ടുള്ളത്. ബാക്കി എല്ലാവരും ഒളിവിലാണ്. രാജു ഭായ് എന്ന് വിളിക്കുന്ന പഞ്ചാബ് സ്വദേശിയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കടത്തെന്ന വിവരവും എക്സൈസിന് കിട്ടിയിട്ടുണ്ട്. വടകര ചിറയിൻകീഴ് സ്വദേശികൾ സംഭവവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരവും എക്സൈസ് സംഘത്തിന് ഉണ്ട്.