വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ഓഫർ.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നൽകുമെന്ന് സപ്ലൈകോ അറിയിച്ചു. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നൽകുക. വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ഓഫർ.

Add Asianetnews as a Preferred SourcegooglePreferred

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനിൽ ക്യാമ്പെയിൻ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ ഓഫർ. സപ്ലൈകോയിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങണം എന്ന നിബന്ധന കൂടിയുണ്ട്.

സൗജന്യ യാത്ര ഓഫർ ചെയ്ത് ഊബർ

കേരള നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ സുഗമമായി എത്തുന്നതിനായി സൗജന്യ യാത്രയൊരുക്കി ഊബർ ഇന്ത്യ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്കാണ് ഈ സേവനം ലഭ്യമാകുക. യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം പോളിങ് ശതമാനം കുറയാതിരിക്കാനും എല്ലാ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഇങ്ങനെയൊരു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

ഊബർ ആപ്പിലൂടെ കാർ, ഓട്ടോ, അല്ലെങ്കിൽ ബൈക്ക് എന്നീ വിഭാഗങ്ങളിൽ സൗജന്യ സേവനം പ്രയോജനപ്പെടുത്താം. വോട്ടറെ പിക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നും 2 കിലോമീറ്റർ വരെയുള്ള യാത്രകൾ പൂർണ്ണമായും സൗജന്യമായിരിക്കും. 2 കിലോമീറ്ററിന് ശേഷമുള്ള യാത്രയ്ക്ക് ഊബർ നിശ്ചയിച്ചിട്ടുള്ള നിശ്ചിത തുക നൽകേണ്ടി വരും. എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷനുകൾ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഉൾപ്പെടെ എല്ലാ വോട്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ, ഊബർ ആപ്പ് നോട്ടിഫിക്കേഷനുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു.