വധശ്രമക്കേസിലെ പ്രതിയായ അശമന്നൂർ സ്വദേശി ലിയോയെ കാപ്പ നിയമപ്രകാരം ആറ് മാസത്തേക്ക് നാടുകടത്തി. കഴിഞ്ഞ മെയ് മാസം സംഘം ചേർന്ന് ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്യാൻ ശ്രമിച്ചതിന് കുറുപ്പംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് ലിയോക്കെതിരെ കാപ്പ ചുമത്തിയത്.
കൊച്ചി: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി കൊച്ചി പൊലീസ്. അശമന്നൂർ , പുന്നയം മറ്റപ്പാടൻ വീട്ടിൽ ലിയോ(30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. 2020ൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം കണ്ടന്തറ ഭാഗത്ത് വച്ച് ഒരു യുവാവിനെ കൈത്തോക്ക് ഉപയോഗിച്ച് വെടിവെച്ചും, തുടർന്ന് സംഘം ചേർന്ന് വാൾ, കത്തി എന്നിവ ഉപയോഗിച്ച് വെട്ടിയും, കുത്തിയും ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 6-ാം പ്രതിയായിരുന്നു.
കഴിഞ്ഞ മെയ് മാസം സംഘം ചേർന്ന് ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്യാൻ ശ്രമിച്ചതിന് കുറുപ്പംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് ലിയോക്കെതിരെ കാപ്പ ചുമത്തിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി ജിഎച്ച് യതീഷ് ചന്ദ്രയാണ് ഉത്തരവിട്ടത്. കുറുപ്പംപടി, പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ആയുധ നിയമ പ്രകാരമുള്ള കേസ്, സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ലിയോ.


