Ansi Kabeer : മോഡലുകളുടെ മരണം: സൈജു തങ്കച്ചൻ അറസ്റ്റിൽ, നടപടി ആറ് മണിക്കൂർ ചോദ്യംചെയ്യലിന് ശേഷം
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥർ (saiju thankachan) സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്.
കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ (model death) മരണവുമായി ബന്ധപ്പെട്ട കേസിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥർ (saiju thankachan) സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. ഇയാൾ മോഡലുകളെ പിന്തുടർന്ന ഓഡി കാറും (audi car)പിടിച്ചെടുത്തു. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആദ്യ ചോദ്യം ചെയ്യലിനു ശേഷം ഇയാൾ ഒളിവില്‍ പോയിരുന്നു. പിന്നീട് മുന്‍കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇത് തീർപ്പായതോടെ നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഭിഭാഷകര്‍ക്കൊപ്പം കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തിയത്. സൈജുവിനെ ആറ് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുള്‍ റഹ്മാനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
അപകട ദിവസം രാത്രി നടന്നത്...
ഡിജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ നിന്ന് മോഡലുകള്‍ ഉള്‍പ്പെടെ നാലംഗം മടങ്ങിയപ്പോൾ സൈജുവും കാറില്‍ പിന്തുടരുകയായിരുന്നു. കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാറിലെ ഡ്രൈവർ അബ്ദു റഹ്മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വെച്ച് സൈജുവുമായി തര്‍ക്കമുണ്ടായി.ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പല തവണ ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു. സൈജുവിനെ നാളെ കോടതിയില്‍ ഹാജരാക്കും .
അതേ സമയം ഹാര്‍ഡ് ഡിസ്ക് കണ്ടെത്താനുള്ള തിരച്ചില്‍ അന്വേഷണ സംഘം അവസാനിപ്പിച്ചു.ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ കേസിന്‍റെ ഭാഗമാക്കി അന്വേഷണം ഊര്‍ജ്ജിമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണങ്കാട്ട് പാലത്തിന്‍ താഴെ കായലില്‍ അഞ്ചു ദിവസമായി അന്വേഷണ സംഘം ഹാർഡ് ഡിസ്കിനായി തിരച്ചിൽ നടത്തിയത്. മരണപ്പെട്ട മോഡലുകള്‍ ഹോട്ടലിൽ ഉള്ളപ്പോഴുളള ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കായലിലേക്കെറിഞ്ഞുവെന്നായിരുന്നു മൊഴി. കോസ്റ്റല്‍ പൊലീസും അഗ്നിശമനസേനയിലെ മുങ്ങല്‍ വിദഗ്ദധരും കോസ്റ്റ് ഗാര്‍ഡും മല്‍സ്യതൊഴിലാളികളുമൊക്കെ തിരഞ്ഞിട്ടും കിട്ടാതായതോടെയാണ് തിരച്ചിലവസാനിപ്പിച്ചത്.
മോഡലുകളുടെ അപകട മരണം; ഹാർഡ് ഡിസ്ക് ഉപേക്ഷിക്കാൻ ഉപയോഗിച്ച ഇന്നോവ കാർ കസ്റ്റഡിയിൽ എടുത്തു