പാലക്കാട് പെരിങ്ങോട്ടക്കുറിശ്ശിയിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെ പഴിച്ച് എ വി ഗോപിനാഥ്. സിപിഎമ്മിലെ ആഭ്യന്തര തർക്കങ്ങൾ കാരണം വോട്ട് ചോർന്നതാണ് തൻ്റെ തോൽവിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. 

പാലക്കാട്: പെരിങ്ങോട്ടക്കുറിശ്ശിയിലെ തോൽവിയിൽ സിപിഎമ്മിനെ പഴിച്ച് എ വി ഗോപിനാഥ്. സിപിഎമ്മിലെ തർക്കങ്ങൾ കാരണം ചിലയിടങ്ങളിൽ വോട്ട് ചോർന്നു. താൻ മത്സരിച്ച വാർഡുകളിൽ ഉൾപ്പെടെ അത് പ്രതിഫലിച്ചു. തോൽവി അപ്രതീക്ഷിതമാണെന്നും എൽഡിഎഫിനൊപ്പം തുടരുമെന്നും പെരിങ്ങോട്ടുകുരിശ്ശിയിൽ എൽഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതാം വാർഡായ ബൊമ്മണ്ണിയൂരിൽ 130 വോട്ടുകൾക്കാണ് ​ഗോപിനാഥ് തോറ്റത്. സഖ്യമുണ്ടാക്കിയെങ്കിലും സിപിഎം വോട്ട് കിട്ടിയില്ലെന്നും എ വി ഗോവിനാഥ് പറയുന്നു. 

പ്രാദേശിക പിന്തുണ ലഭിക്കാത്തതിനുള്ള കാരണം സിപിഎം പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പെരിങ്ങോട്ടുകുറിശ്ശിയില്‍ ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ വിജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. കേവല ഭൂരിപക്ഷം നേടാത്തതിനാൽ ഭരണം പ്രതിസന്ധിയിലാണ്.

പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്തില്‍ സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐഡിഎഫ്) സിപിഎമ്മും തമ്മിലായിരുന്നു തെരഞ്ഞെടുപ്പ് ധാരണ. ഗോപിനാഥ് സ്വതന്ത്ര ജനാധിപത്യമുന്നണി (ഐഡിഎഫ്) രൂപവത്കരിച്ച് 11 സീറ്റിലാണ് മത്സരിച്ചത്. 2009 മുതല്‍ കോൺ​ഗ്രസ് ജില്ലാ നേതൃത്വവുമായി അകലം പാലിച്ച ഗോപിനാഥ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് നേതൃത്വവുമായി പൂർണമായി ഇടഞ്ഞത്.