ജലീലിനെതിരെ കേസെടുക്കണമെന്ന ആവശ്യം: വിധി മറ്റന്നാൾ, കോടതിയോട് മാപ്പു പറഞ്ഞ് പരാതിക്കാരൻ
ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി.ജലീലിന് എതിരായ ഹർജിയിൽ വിധി പറയുന്നത് കോടതി മറ്റന്നാളത്തേക്ക് മാറ്റി
ദില്ലി: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി.ജലീലിന് എതിരായ ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റി. മറ്റന്നാളത്തേക്കാണ് ദില്ലി റോസ് അവന്യൂ കോടതി, കേസിലെ വിധി പറയുന്നത് മാറ്റിയത്. പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്.മണിയാണ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ദില്ലി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുക്കാൻ നിർദേശിക്കണമെന്നായിരുന്നു ആവശ്യം. കോടതി നിർദേശം അനുസരിച്ച് തുടർ നടപടി എടുക്കാമെന്ന് കേസ് പരിഗണിക്കവേ ദില്ലി പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ആസാദ് കശ്മീർ പരാമർശത്തിൽ മുൻമന്ത്രി കെ.ടി.ജലീലിനെതിരെ കേസെടുക്കണമെന്ന് ഇതുവരെ ഉത്തരവ് ഇട്ടിട്ടില്ലെന്ന് ദില്ലി റോസ് അവന്യൂ കോടതി വ്യക്തമാക്കി. ലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് പറ്റിയ തെറ്റാണെന്ന് പരാതിക്കാരൻ ജി.എസ്. മണി കോടതിയെ അറിയിച്ചു. സംഭവത്തില്‍ പരാതിക്കാരൻ നിരുപാധികം മാപ്പ് ചോദിച്ചു. തുടർന്ന് ഉത്തരവ് കൈവശം കിട്ടിയ ശേഷമേ റിപ്പോര്‍ട്ട് ചെയ്യാവൂവെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദ്ദേശിച്ചു. പരാതിക്കാരൻ കോടതിയെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ജലീലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരാതിയിൽ ജലീലിന്‍റെ വാദവും ഇന്ന് കോടതി കേട്ടു. ഉത്തരവ് പറയും മുമ്പ് തന്‍റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ജലീൽ അപേക്ഷ നൽകിയിരുന്നു.
കശ്മീർ സന്ദർശിച്ച ശേഷം ജലീൽ ഇട്ട ഫേസ്ബുക്ക് കുറിപ്പിലെ 'ഇന്ത്യ അധീന കശ്മീർ', 'ആസാദ് കാശ്മീർ' തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു ഇത്. ആർഎസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കോടതിയെ സമീപിച്ചത്. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആർ. ജലീലിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.