സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും കോളേജ് അറിയിച്ചു. 

കോഴിക്കോട്: അഴിയൂര്‍ ലഹരി കേസിലെ പ്രതി അദ്‍നാന് കോളേജില്‍ നിന്ന് സസ്പെന്‍ഷന്‍. മാഹി കോപ്പറേറ്റീവ് കോളേജാണ് നടപടിയെടുത്തത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും കോളേജ് അറിയിച്ചു. ലഹരിമരുന്ന് സംഘത്തിന്‍റെ വലയില്‍പ്പെട്ട 13 കാരിയുടെ മൊഴിയില്‍ ഇക്കഴിഞ്ഞ രണ്ടാം തീയതി ചോമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ എഫ്ഐആറില്‍ അദ്നാന്‍ എന്ന യുവാവിനെതിരെ ചുമത്തിയത് പോക്സോ വകുപ്പിലെ സെക്ഷന്‍ 7 , 8 വകുപ്പുകളും ഐപിസി 354 എയുമാണ്. ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഇയാളെ സ്റ്റേഷനിലേക്ക് വളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം പറഞ്ഞുവിടുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റിയോ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതിനെപ്പറ്റിയോ ഒരു പരാമര്‍ശവുമുണ്ടായിരുന്നില്ല.

YouTube video player

അതേസമയം കേസില്‍ എട്ടാം ക്ളാസുകാരിയില്‍ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുകയും കേസിലെ പ്രതിയെ വിട്ടയച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം വടകര സ്‍റ്റേഷനിലെ വനിതാ സെല്ലില്‍ കൗണ്‍സലറുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ലഹരി സംഘത്തിന്‍റെ നിര്‍ദ്ദേശാനുസരണം സ്കൂള്‍ യൂണിഫോമില്‍ താന്‍ ലഹരി കടത്തിയെന്ന കുട്ടിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പും എക്സൈസ് വകുപ്പും സ്കൂളിലെത്തി. സ്കൂളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു.