പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. `ഗോപാലകൃഷ്ണൻ ഇരുന്ന തട്ട് താണു തന്നെ ഇരിക്കും' എന്നതാണ് പോസ്റ്റ്.
തൃശ്ശൂർ: വിവാദങ്ങൾക്കിടെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. `ഗോപാലകൃഷ്ണൻ ഇരുന്ന തട്ട് താണു തന്നെ ഇരിക്കും' എന്നതാണ് പോസ്റ്റ്. വിവാദ പരാമർശത്തിൽ ഗോപാലകൃഷ്ണനെതിരായുള്ള നടപടി രണ്ടു മാസത്തിനകം തീരുമാനിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി ഇന്ന് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പ് പോസ്റ്റർ ഗോപാലകൃഷ്ണൻ പങ്കുവെച്ചിരിക്കുന്നത്.
ബി ഗോപാലകൃഷ്ണന്‍റെ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയാണ് എടുത്തതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ഇന്ന് ചോദിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെയുള്ള ഇത്തരം പരാമർശങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നും ആരാഞ്ഞു. മാതൃക പെരുമാറ്റച്ചട്ടം എന്തിനാണ് എന്ന ചോദ്യവും ഹൈക്കോടതി ഉയർത്തി. വിദ്വേഷ പരാമർശത്തിൽ ഇതിനോടകം തന്നെ നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. വിവാദമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. പരാമർശത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ കോടതിയിൽ ഉറപ്പുനൽകി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിൽ രണ്ട് മാസത്തിനുള്ളിൽ ഉചിതമായ നടപടിയെടുക്കാൻ കമ്മീഷന് കോടതി നിർദ്ദേശം നൽകി. വോട്ടർമാർക്കിടയിൽ വിദ്വേഷം പടർത്തുന്ന രീതിയിലുള്ള പ്രസംഗങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് കോടതിയുടെ നിർദേശം.
