തനിക്കെതിരെയുള്ള ലൈംഗിക പരാതി വ്യാജമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പരാതിക്കാരിയെ അറിയില്ലെന്നും മൊഴി കൊടുക്കാന്‍ അവര്‍ വന്നിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതില്‍ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ (Balachandra Kumar). ഉത്തരവില്‍ പ്രത്യേകിച്ച് സന്തോഷമോ ദുഖമോയില്ല. പ്രതി പ്രബലനാണ്. എന്തും സഭവിക്കാം. ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായി മാറും. ശക്തനായ പ്രതി പുറത്ത് നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കും. കോടതി ഉത്തരവ് പ്രോസിക്യൂഷന് തിരിച്ചടിയല്ല. കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് കോടതിയിൽ നടന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. തനിക്കെതിരെയുള്ള ലൈംഗിക പരാതി വ്യാജമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. പരാതിക്കാരിയെ അറിയില്ലെന്നും മൊഴി കൊടുക്കാന്‍ അവര്‍ വന്നിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതല്‍ വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്‍റെ പദ്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഉണ്ടായിരുന്നത്. ജാമ്യഹര്‍ജി തള്ളിയാല്‍ വീട്ടില്‍ ദിലീപുണ്ടോയെന്ന് അന്വേഷിച്ച് കയറാനായിരുന്നു പൊലീസ് നീക്കം. ദിലീപിന്‍റെ വീടായ പദ്മസരോവരത്തില്‍ നിന്ന് രാവിലെ ജോലിക്കാര്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ദിലീപിൻ്റെ സഹോദരൻ അനൂപിൻ്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിഞ്ഞു.