പള്ളിപ്പാട് വഴുതാനത്ത് പാടശേഖരത്തിൽ മരുന്ന് തളിക്കാനായി എത്തിച്ച കൂറ്റൻ ഡ്രോൺ അനുമതിയില്ലാതെ പറത്തിയതിനെത്തുടർന്ന് ഹരിപ്പാട് പൊലീസ് പിടിച്ചെടുത്തു

ആലപ്പുഴ: പള്ളിപ്പാട് വഴുതാനത്ത് പാടശേഖരത്തിൽ മരുന്ന് തളിക്കാനായി എത്തിച്ച കൂറ്റൻ ഡ്രോൺ അനുമതിയില്ലാതെ പറത്തിയതിനെത്തുടർന്ന് ഹരിപ്പാട് പൊലീസ് പിടിച്ചെടുത്തു. 20 കിലോയിലധികം ഭാരമുള്ള ഡ്രോൺ ചൈനീസ് നിർമ്മിതമാണെന്നും സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണെന്നും കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഡ്രോൺ. പാടശേഖരത്ത് അനുമതിയില്ലാതെ വലിയ ഡ്രോൺ പറക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

വിസ്തൃതമായ പാടത്ത് കുറഞ്ഞ സമയം കൊണ്ട് വളവും മരുന്നും അടിക്കാൻ ഡ്രോൺ സഹായകരമാകുമെന്നതിനാൽ കർഷകർ ഇതിന്‍റെ സേവനം തേടുകയായിരുന്നു. എന്നാൽ മതിയായ രേഖകളോ പറത്താനുള്ള മുൻകൂർ അനുമതിയോ ഉടമയുടെ പക്കൽ ഉണ്ടായിരുന്നില്ല. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് വിവരം കൈമാറിയതനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി പരിശോധന നടത്തി. നിരോധിത ഡ്രോൺ ആയതിനാലും ഇറക്കുമതി സംബന്ധിച്ച രേഖകളിൽ അവ്യക്തതയുള്ളതിനാലുമാണ് കസ്റ്റംസ് ഡ്രോൺ കസ്റ്റഡിയിലെടുത്തത്.

YouTube video player