Asianet News MalayalamAsianet News Malayalam

ബാർ കോഴ ആരോപണം; പ്രതിപക്ഷനേതാവിനെതിരെ കേസെടുക്കുമോ എന്ന് ഇന്നറിയാം

രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്‍റെ അപേക്ഷയിലെ ആവശ്യം. ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറെ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം നിലപാടെടുക്കാനാണ് സാധ്യത. 

bar scam case will be registered against ramesh chennithala
Author
Thiruvananthapuram, First Published Nov 30, 2020, 7:10 AM IST

തിരുവനന്തപുരം: രമേശ് ചെന്നിത്തലക്കെതിരായ ബാർ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുക്കൊണ്ടുള്ള ആഭ്യന്തരവകുപ്പിന്‍റെ അപേക്ഷയിൽ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. സ്പീക്കർമാരുടെ സമ്മേളനത്തിന് ശേഷം ഗുജറാത്തിൽ നിന്നും പി ശ്രീരാമകൃഷ്ണൻ തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം. ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടറെ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം നിലപാടെടുക്കാനാണ് സാധ്യത. കിഫ്ബിയിലെ സിഎജി റിപ്പോർട്ടിൽ ഭരണ പ്രതിപക്ഷ കക്ഷികളുടെ അഞ്ച് അവകാശ ലംഘന പരാതികളും സ്പീക്കറുടെ പരിഗണനയിലുണ്ട്. ഇക്കാര്യവും സ്പീക്കർ പരിശോധിക്കും. 

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. കെ എം മാണിക്കെതിരായ ബാർ കോഴക്കേസിന് പിന്നിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഉൾപ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അടുത്തിടെയാണ് ബിജു രമേശ് മുമ്പ് നടത്തിയ ആരോപണം ആവർത്തിച്ചത്. കെ എം മാണിക്കെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയ ബിജുരമേശ് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാന്‍ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയിരുന്നു. പക്ഷെ ചെന്നിത്തല അടക്കമുള്ള മറ്റ് നേതാക്കൾക്കെതിരെ രഹസ്യമൊഴിയിൽ പരാമർശം ഉണ്ടായിരുന്നില്ല. 

ബാർകോഴയിൽ മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലൻസിന്റെ അന്വേഷണം. ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോർട്ടാണ് സർക്കാറിന് നൽകിയത്. മുഖ്യമന്ത്രി അനുമതി നൽകിയെങ്കിലും പ്രതിപക്ഷനേതാവിനും മുൻമന്ത്രിമാർക്കും എതിരായ അന്വേഷണത്തിന് ഉത്തരവിറക്കാൻ ഗവർണ്ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം. പാലാരിവട്ടം പാലം കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരായ അറസ്റ്റിന് പിന്നാലെ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ട കൂടുതൽ കേസുകൾ സജീവമാക്കാൻ സ‍ർക്കാ‍ർ തീരുമാനമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ബാർകോഴക്കേസിലെ അന്വേഷണം.

Follow Us:
Download App:
  • android
  • ios