വാച്ചറായ വർഗീസ് രാജിനെ വനം വികസന കോർപ്പറേഷൻ അസിസ്റ്റൻറ് മാനേജർ ഉൾപ്പെടെ ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്ന് അരോപിച്ചാണ് പ്രതിഷേധം. വാച്ചറുടെ പരാതിയിൽ മൂഴിയാർ പൊലീസ് കേസെടുത്തു.
പത്തനംതിട്ട: ഗവിയിൽ വനംവകുപ്പ് വാച്ചറെ മർദ്ദിച്ചെന്ന് ആരോപിച്ച് വനം വികസന കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. വാച്ചറായ വർഗീസ് രാജിനെ വനം വികസന കോർപ്പറേഷനിലെ അസിസ്റ്റൻറ് മാനേജർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്നാണ് ആരോപണം. വാച്ചറുടെ പരാതിയിൽ മൂഴിയാർ പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ടാണ് വർഗീസിന് മർദ്ദനമേറ്റത്. ഇതിന് പിന്നാലെ തൊഴിലാളികൾ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു. 6 ഉദ്യോഗസ്ഥരെയാണ് തൊഴിലാളികൾ പൂട്ടിയിട്ടത്. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് 200-ൽ അധികം തൊഴിലാളികള്‍ പണിമുടക്കിൽ പങ്ക് ചേർന്നിട്ടുണ്ട്.
Read More: മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; ബന്ധു പിടിയില്‍
പീരുമെട് പൊലീസ് സ്റ്റേഷനിലാണ് മർദ്ദനമേറ്റു എന്ന പരാതി ആദ്യം വർഗീസ് കൊടുക്കുന്നത് പിന്നീട് മൂഴിയാർ പൊലീസ് സ്റ്റേഷനിലേക്ക് പരാതി മാറ്റുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് വർഗീസിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷമാണ് വർഗീസും ഭാര്യയുമായി വനം വികസന കോർപ്പറേഷൻറെ മുൻപിൽ എത്തി പ്രതിഷേധം അരംഭിച്ചത്. പിന്നീട് സ്ഥലത്തെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരുമെത്തി പ്രതിഷേധത്തിൽ അണിചേർന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ചകൾ നടത്തുകയാണ്.
Read More: കണ്ണൂരിലെ ജ്വല്ലറിയിൽ വൻ കവർച്ച; മൂന്ന് കിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു
ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി വേണമെന്ന അവശ്യത്തിലാണ് വർഗീസും കുടുംബവും. നിരപരാധിയായ തന്നെ അകാരണമായി മർദ്ദിച്ചു എന്നാണ് വർഗീസിൻറെ അരോപണം. എന്നാൽ വനം വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥരാകട്ടെ ഈ അരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ്. ജോലിയിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
