തന്നെ കുറ്റക്കാരിയാക്കാൻ അഭിഭാഷകരുടെ ഗ്രൂപ്പില്‍ ശ്രമം നടക്കുന്നുവെന്ന് അഡ്വക്കേറ്റ് ശ്യാമിലി ജസ്റ്റിൻ. സീനിയർ വനിത അഭിഭാഷകരുടെ ഭാ​ഗത്ത് നിന്നുപോലും മോശമായ അഭിപ്രായമുണ്ടായി എന്ന് ശ്യാമിലി പറഞ്ഞു. 

തിരുവനന്തപുരം: തന്നെ കുറ്റക്കാരിയാക്കാൻ അഭിഭാഷകരുടെ ഗ്രൂപ്പില്‍ ശ്രമം നടക്കുന്നുവെന്ന് അഡ്വക്കേറ്റ് ശ്യാമിലി ജസ്റ്റിൻ. സീനിയർ വനിത അഭിഭാഷകരുടെ ഭാ​ഗത്ത് നിന്നുപോലും മോശമായ അഭിപ്രായമുണ്ടായി എന്ന് ശ്യാമിലി പറഞ്ഞു. ബാർ അസോസിയേഷനിൽ ഒത്തുതീർപ്പാക്കേണ്ട പ്രശ്നമെന്ന് അവർ പറഞ്ഞു. ശബ്ദ സന്ദേശം പുറത്തുവിട്ടത് താനല്ലെന്നും ശ്യാമിലി വ്യക്തമാക്കി. ബാർ അസോസിയേഷൻ തനിക്ക് എതിരെ നിന്നിട്ടില്ലെന്നും ഭാരവാഹികൾ തനിക്കെതിരെ പറഞ്ഞിട്ടില്ലെന്നും ശ്യാമിലി വെളിപ്പെടുത്തി. പ്രതിയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പിന്തുണച്ചോട്ടെ. അത് തന്നെ അധിക്ഷേപിക്കുന്നതായപ്പോൾ പ്രതികരിക്കുകയാണ് ചെയ്തത്.

മേക്ക് അപ്പ് മുഖം കാണിക്കേണ്ട കാര്യമില്ല. സഹതാപം ആവശ്യമില്ല. അതുപോലെ ഒറ്റപെടുത്തുമെന്ന് ആശങ്കയില്ലെന്നും ശ്യാമിലി പറഞ്ഞു. ആർ അസോസിയേഷൻ സെക്രട്ടറി പോലീസിനോട് ഓഫീസിൽ കയറേണ്ട എന്ന് പറഞ്ഞതായി താൻ പറഞ്ഞിട്ടില്ല. പൊലീസ് വക്കീൽ ഓഫീസിൽ കയറേണ്ടെന്ന് തന്നോടാണ് പറഞ്ഞത്. സെക്രട്ടറി പറഞ്ഞത് അസോസിയേഷൻ തീരുമാനമാണ്. 600 ഓളം അഭിഭാഷകർ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള പരാമർശങ്ങളുണ്ടായത്. ഇരയെന്ന നിലയിൽ ആർക്കും കേൾക്കാൻ പറ്റാത്ത തരത്തിലുള്ള അധിക്ഷേപം ഉണ്ടായി. അധിക്ഷേപിച്ചവരുടെ പേര് പറയുന്നില്ല. പേടിയുണ്ടായിട്ടല്ലെന്നും ശ്യാമിലി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ വ്യക്തമാക്കി.