ഡോ.ബീനാ ഫിലിപ്പ് കോഴിക്കോട് മേയറാവും, മുസാഫിര്‍ ഡെ.മേയര്‍, കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് അധ്യക്ഷയാവും
ബീനയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം ഇന്നലെ ജില്ലാകമ്മിറ്റിയില്‍ അവതരിപ്പിച്ചു. ഇനി സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിച്ചാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മിന്നും വിജയം നേടിയ കോഴിക്കോട് കോര്‍പ്പറേഷനിൽ ഡോ.ബീന ഫിലിപ്പ് മേയറാവും. തദ്ദേശ തെരഞ്ഞെടുപ്പിൽ കോര്‍പ്പറേഷനിലെ പൊറ്റമ്മൽ വാര്‍ഡിൽ നിന്നും ബീന മത്സരിച്ചു വിജയിച്ചിരുന്നു. കപ്പക്കൽ വാര്‍ഡിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച മുസാഫിര്‍ അഹമ്മദാവും പുതിയ ഡെപ്യൂട്ടി മേയര്‍
നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയി വിരമിച്ച ബീനഫിലിപ്പിനെ സിപിഎം നേതൃത്വം മുൻകൈയ്യെടുത്ത് മത്സര രംഗത്തേക്കിറക്കുകയായിരുന്നു. സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.പതിറ്റാണ്ടുകൾ നീണ്ട അധ്യാപക ജീവിതത്തിലൂടെ നഗരത്തികാലെ ശിഷ്യരും സമൂഹത്തിൽ വ്യക്തിബന്ധങ്ങളും ഉള്ള ബീന ഫിലിപ്പിനെ മേയര്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ഇടതുപക്ഷം അവതരിപ്പിച്ചത്.
സര്‍ക്കാര്‍ സ്കൂളുകളുടെ മുഖഛായ മാറ്റിയ പ്രിസം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു നേടിയ പ്രതിച്ഛായയും ബീനയിൽ വിശ്വാസം അര്‍പ്പിക്കാൻ പാര്‍ട്ടിക്ക് തുണയായി. ബീനയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം ഇന്നലെ ജില്ലാകമ്മിറ്റിയില്‍ അവതരിപ്പിച്ചു. ഇനി സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിച്ചാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.
കപ്പക്കല്‍ ഡിവിഷനിലെ കൗണ്‍സിലറും സിപിഎം കോഴിക്കോട് സൗത്ത് ഏരിയാസെക്രട്ടറിയുമായ മുസാഫിര്‍ അഹമദിനെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ കൗണ്‍സിലിലും അംഗമായിരുന്ന മുസാഫിര്‍ മുൻ എംഎൽഎ പി.കെ.കുഞ്ഞിൻ്റെ മകനാണ്. 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
കോട്ടൂളി ഡിവിഷനില്‍ നിന്ന് മത്സരിച്ച ആര്‍ട്സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ.എസ് ജയശ്രീയുടെ പേരും മേയര്‍ സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്നു. ജില്ലാസെക്രട്ടറിയേറ്റിലും ജയശ്രീക്കുവേണ്ടി വാദമുയര്‍ന്നെങ്കിലും ബീന ഫിലിപ്പിന് നറുക്ക് വീഴുകയായിരുന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി പോലെ ഭരണസിമിതിയിലെ നിര്‍ണായക പോസ്റ്റുകളില്‍ ജയശ്രീയും തുടരും. ജില്ലാകമ്മിറ്റി അംഗമായ കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും.നേരത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റായതിന്റെ അനുഭവ പരിചയവും കാനത്തില്‍ ജമീലയ്ക്കുണ്ട്.