പുതിയ മദ്യ നയത്തിൽ ഉൾപ്പെടുത്താത്തതിനാൽ മാറ്റം വേണ്ടെന്നാണ് സർക്കാർ തീരുമാനം. 180 മി.ലിറ്ററിന് താഴെ ബിയർ വിൽക്കാൻ അബ്കാരി നയം അനുവദിക്കുന്നില്ലെന്നും നികുതി വകുപ്പ് പറയുന്നു.  

തിരുവനന്തപുരം: സംസ്ഥാനത്ത് ബിയറും വൈനും മിനി പാക്കറ്റുകളായി വിൽക്കേണ്ടന്ന് സർക്കാർ. ഇതു സംബന്ധിച്ച ബെവ്കോ തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു.

മിനി പാക്കറ്റുകളിൽ ബിയറും വൈനും വിൽക്കാനുള്ള ശുപാർശക്ക് സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. പുതിയ മദ്യ നയത്തിൽ ഉൾപ്പെടുത്താത്തതിനാൽ മാറ്റം വേണ്ടെന്നാണ് സർക്കാർ തീരുമാനം. 180 മി.ലിറ്ററിന് താഴെ ബിയർ വിൽക്കാൻ അബ്കാരി നയം അനുവദിക്കുന്നില്ലെന്നും നികുതി വകുപ്പ് പറയുന്നു. 

വില കുറഞ്ഞ മദ്യത്തിന് ക്ഷാമം; ജവാന്റെ ഉത്പാദനം കൂട്ടുമെന്ന് മന്ത്രി

ജവാൻ ബ്രാൻഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്താണ് നടപടിയെന്നും എക്സൈസ് മന്ത്രി പറഞ്ഞു. സ്പിരിറ്റ് വില കൂടിയത് ഉത്പാദനത്തെ ബാധിച്ചു. വില കുറഞ്ഞ മദ്യം സർക്കാർ ഉത്പാദിപ്പിക്കുന്നത് നഷ്ടത്തിലാണ്. മദ്യവില കൂട്ടേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല എന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. 72 രൂപയ്ക്കാണ് ജവാൻ റം നിർമ്മാണത്തിനായി ബെവ്കോ സ്പരിറ്റ് വാങ്ങുന്നത്. 

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. 750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദ്യവില്‍പനശാലകൾ വന്‍ പ്രതിസന്ധി നേരിടുകയാണ്. ബെവ്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവിൽപ്പനയിലൂടെയാണ്. ഇടത്തരം മദ്യ ബ്രാൻറുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്പിരിറ്റിന്‍റെ വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നടപടി ഇല്ലാതെ വന്നതോടെ മദ്യ വിതരണം കമ്പനികള്‍ കുറയ്ക്കുകയായിരുന്നു. 

കരാർ പ്രകാരമുള്ള മദ്യവിതരണം നടത്തമെന്നാവശ്യപ്പെട്ട് കമ്പനികള്‍ക്ക് ബെവ്കോ നോട്ടീസ് നൽകിയെങ്കിലും വിലകൂട്ടാതെ പൂർണതോതിലുള്ള മദ്യവിതരണം സാധിക്കില്ലെന്ന നിലപാടിലാണ് കമ്പനികള്‍. മൂന്ന് മാസത്തിനുള്ളിൽ 5 രൂപയാണ് സ്പരിരിറ്റിന് കൂടിയത്. 

'ജവാൻ' വില കൂടുമോ?

ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്‍ശ ചെയ്തിരുന്നു. 10 ശതമാനം വില കൂട്ടണമെന്നാണ് ബെവ്കോ എംഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധന ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിന് ശുപാർശ നൽകിയത്. ഇപ്പോൾ ലിറ്ററിന് 600 രൂപയാണ് ജവാന്റെ വില. സർക്കാർ ഉടമസ്ഥതയിലുളള ട്രാവന്‍കൂര്‍ ഷുഗേഴ്സാണ് ജവാൻ മദ്യം ഉത്പാദിപ്പിക്കുന്നത്.