34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇതോടെ, കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും. 

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കേസിൽ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി. 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇതോടെ, കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും. 

ജഡ്‍ജി എച്ച് എ മോഹൻ എന്തുകൊണ്ട് ബിനീഷിനെ കേസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നതിന് ചൂണ്ടിക്കാട്ടിയ കാരണങ്ങൾ ഇങ്ങനെ:

1. യാതൊരു രേഖയുമില്ലാതെ ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന് നാൽപ്പത് ലക്ഷത്തോളം രൂപ നൽകി

2. മുഹമ്മദ് അനൂപ് വലിയ കടക്കെണിയിലാണെന്നറിഞ്ഞിട്ടും അത് തിരിച്ചുപിടിക്കാൻ ഒരു ശ്രമവും നടത്തിയില്ല

3. ബിനീഷും മുഹമ്മദ് അനൂപും ഒരു വനിതാ സുഹൃത്തിനും മറ്റ് രണ്ട് പേർക്കുമൊപ്പം പാർട്ടിയിൽ കൊക്കെയ്ൻ ഉപയോഗിക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴിയുണ്ട്

4. റോയൽസ്യൂട്ട് അപ്പാർട്ട്മെന്‍റിൽ വച്ച് ബിനീഷ് മുഹമ്മദ് അനൂപിനൊപ്പം കൊക്കെയ്ൻ ഉപയോഗിക്കുന്നത് കണ്ടതായി മറ്റൊരു സാക്ഷിയും മൊഴി നൽകി

5. മുഹമ്മദ് അനൂപിനൊപ്പം ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിച്ച ബിനീഷിന് അയാളുടെ ബിസിനസ്സിനെക്കുറിച്ചും ദുശ്ശീലങ്ങളെക്കുറിച്ചും അറിവുണ്ടാകാതിരിക്കാൻ വഴിയില്ല

6. അതിനാൽ എല്ലാമറിഞ്ഞുകൊണ്ട് തന്നെയാണ് ബിനീഷ് ഒന്നാം പ്രതി മുഹമ്മദ് അനൂപിന് പണം നൽകിയതെന്നും, ലഹരി ഇടപാടിനായിത്തന്നെയാണ് പണം നൽകിയതെന്നും സ്വാഭാവികമായും കോടതി സംശയിക്കുന്നു

7. അതല്ലെങ്കിൽ കൊടുത്ത പണത്തിന് എന്തെങ്കിലും രേഖയുണ്ടായേനെ

8. ആദായനികുതി വകുപ്പിന് റിട്ടേൺ നൽകിയതിൽ ഈ തുക കാണിച്ചിട്ടില്ലെന്നത് ബിനീഷിന്‍റെ നിരപരാധിത്വം തെളിയിക്കുന്നതല്ല

9. ലഹരിയിടപാടിൽ മുഹമ്മദ് അനൂപിനൊപ്പം ബിനീഷിന് എന്താണ് പങ്ക് എന്നതിൽ കോടതിക്ക് പ്രഥമദൃഷ്ട്യാ തന്നെ സംശയങ്ങളുണ്ട്

10. ലഹരിക്കടത്തിൽ പ്രതിയല്ല എന്നതുകൊണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്നും ഒഴിവാക്കണമെന്ന വാദം അംഗീകരിക്കാനാകില്ല

11. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്‍റെ നാലാം വകുപ്പ് അനുസരിച്ച് ബിനീഷ് നൽകിയ മൊഴികൾ പ്രകാരം തന്നെ കേസ് നിലനിൽക്കും

മേൽപ്പറഞ്ഞ കാരണങ്ങളാൽ ബിനീഷ് നൽകിയ ഹർജി തള്ളുന്നുവെന്ന് കോടതി വ്യക്തമാക്കി.

Also Read: അരിക്കൊമ്പന്‍ തമിഴ്നാട്ടില്‍ തുടരും; കേരളത്തിലേക്ക് മാറ്റണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player