ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആഡംബര ഹോട്ടലിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാഗവര സ്വദേശിയായ എസ്.ജി. ഇമ്രാൻ ആണ് അ‍ഞ്ചും പത്തും വയസായ രണ്ട് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇമ്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ഹോട്ടലിൽ മുറിയെടുത്ത ശേഷമാണ് എസ്.ജി. ഇമ്രാൻ എന്ന 40കാരൻ, രണ്ട് മക്കളെയും കൊലപ്പെടുത്തിയത്. ആദ്യം ഇളയ മകളായ സെഹ്‌റയെയും പിന്നീട് മൂത്ത മകളായ സോയയെയും ഇയാൾ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷം ഇമ്രാൻ മുറിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വാഷ് റൂമിൽ കയറി കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തറുത്ത് മരിക്കാൻ ശ്രമിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം മുറി വൃത്തിയാക്കാനെത്തിയ ഹോട്ടൽ ജീവനക്കാർ പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്തുകയറിയപ്പോഴാണ് സംഭവം പുറത്തറി‌ഞ്ഞത്. മുറിയിൽ നിന്ന് ഇമ്രാൻ തയ്യാറാക്കിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭാര്യക്ക് മറ്റൊരു വ്യക്തിയുമായി അവിഹിത ബന്ധമുണ്ടെന്ന് ഇമ്രാൻ സംശയിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും വിവാഹമോചനത്തിന്റെ വക്കിലായിരുന്നു. തങ്ങൾ വേർപിരിഞ്ഞാൽ കുട്ടികൾ ഇത്തരമൊരു അമ്മയുടെ കൂടെ വളരേണ്ടി വരുമെന്ന ചിന്തയിലാണ് കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത മരണക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഭാര്യയുടെ അവിഹിത ബന്ധ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഇയാൾ കുറിപ്പിൽ അവകാശപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇമ്രാനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ ബെംഗളൂരു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.