Asianet News MalayalamAsianet News Malayalam

ബെവ്ക്യൂ ആപ്പ് ഒഴിവാക്കാൻ ആലോചന; ഫെയർകോഡ് ഓഫീസ് അടച്ചു, ഫേസ്ബുക്ക് പോസ്റ്റും വലിച്ചു

ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത് ഫെയർകോഡ് അധിക‍ൃതർ ഒരു വിശദീകരണത്തിനും തയ്യാറാകാതെ മുങ്ങി. 

Bev Q app keeps crashing Govt looking for another solution
Author
Thiruvananthapuram, First Published May 29, 2020, 1:58 PM IST

തിരുവനന്തപുരം:  തുടർച്ചയായ രണ്ടാം ദിവസവും തകരാറിലായതോടെ മദ്യം ബുക്ക് ചെയ്യാനുള്ള ബെവ് ക്യൂ ആപ്പ് ഒഴിവാക്കുന്നതടക്കമുള്ള സാധ്യതകൾ സർക്കാർ സജീവമായി ആലോചിക്കുന്നു. ആപ്പ് സംബന്ധിച്ച പരാതികൾ ചർച്ച ചെയ്യാൻ ഉച്ചയ്ക്ക് രണ്ട് മണിക്ക് എക്സൈസ് മന്ത്രി 
ടിപി രാമകൃഷ്ണൻ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. അതേസമയം തുടർച്ചയായി രണ്ടാം ദിവസവും ആപ്പ് നിശ്ചലയമാതോടെ സംസ്ഥാനത്ത് പലയിടത്തും  ടോക്കണില്ലാതെ സ്വകാര്യ ബാറുകൾ മദ്യം വിതരണം ചെയ്തു.

സാങ്കേതികപ്രശ്നങ്ങളെല്ലാം ആദ്യദിവസത് ഇന്ന് മുതൽ എല്ലാ ശരിയാകും ഇതായിരുന്നു ബെവ് ക്യൂ ആപ്പ് തയ്യാറാക്കിയ ഫെയർകോഡിൻറെ ഇന്നലത്തെ വിശദീകരണം. പക്ഷെ ഇപ്പോഴും ആർക്കും ആപ്പ് കിട്ടുന്നില്ല. ബുക്കിംഗ് ആകെ കുളമായി. ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത് ഫെയർകോഡ് അധിക‍ൃതർ ഒരു വിശദീകരണത്തിനും തയ്യാറാകാതെ മുങ്ങി. 

ആപ്പ് ചത്തതോടെ മദ്യവില്പന ആകെ അനിശ്ചിതത്വത്തിലായി ഇതോടെയാണ് സർക്കാർ ഉന്നതതല യോഗം വിളിച്ചത്. ആപ്പ് ഒഴിവാക്കി നേരിട്ടുള്ള വില്പനയെന്ന രീതിയിലുള്ള ആലോചനയും സർക്കാർ തലത്തിലുണ്ട്. ആപ്പും എസ്എംഎസ് നൽകേണ്ട മൊബൈൽ സേവന ദാതാക്കളും തമ്മിലെ ലിങ്കിൽ പ്രശ്ലനമുണ്ടെ്നനാണ് ഫെയർകോഡ് സർക്കാറിനെ അറിയിച്ചത്. ഇനിയും കമ്പനിക്ക് സാങ്കേതിക പ്രശ്നം തീർക്കാൻ സമയം നൽകണോ വേണ്ടയോ എന്നതാണ് പ്രശ്നം.

ബുക്കിംഗ് മുടങ്ങിയതിനാൽ ഔട്ട് ലെറ്റുകളിൽ ആളില്ലാത്തത് ബെവ്കോക്ക് വൻ തിരിച്ചടിയാണ്. അതേ സമയം ബാറുകളിൽ രാവിലെ ആളുകൾ മദ്യം വാങ്ങാൻ കൂട്ടത്തോടെ എത്തി. ആപ്പ് ഒഴിവാക്കി പഴയരീതിയിൽ വില്പന വേണമെന്നാണ് ബാറുടമകളുടെ ആവശ്യം. തിരക്ക് കൂടിയതോടെ പലബാറുകളും ടോക്കൺ ഒഴിവാക്കി മദ്യവില്പനനടത്തി. 

സംസ്ഥാനത്ത് 300 ബെവ്കോ-കൺസ്യൂമ‍ർ ഫെഡ് വിൽപനശാലകൾ കൂടാതെ 700-ഓളം ബാറുകളും വൈൻ പാർലറുകളും മദ്യവിതരണത്തിന് തയ്യാറായ സ്ഥിതിക്ക് മദ്യം വാങ്ങാൻ എവിടെയും തിരക്കുണ്ടാവില്ലെന്നും അതിനാൽ ആപ്പ് ഒഴിവാക്കണമെന്നുമാണ് ബാറുടകമളുടെ ആവശ്യം ഇക്കാര്യം അവ‍ർ സർക്കാരിനേയും അറിയിച്ചിട്ടുണ്ട്. 

അതേസമയം മൊബൈൽ ആപ്പ് സ‍ർക്കാരിന് ആപ്പ് ആയതോടെ പുതിയ ആയുധമാണ് പ്രതിപക്ഷത്തിന് വീണു കിട്ടുന്നത്. ആപ്പുണ്ടാക്കാൻ നൽകിയ കരാറിൽ അഴിമതി നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിനിഞ്ഞാന്ന് രാത്രി മുതൽ ബെവ്ക്യൂ ആപ്പിലൂടെ ലക്ഷണക്കിന് ആളുകൾ മദ്യം വാങ്ങാൻ കഷ്ടപ്പെട്ടത്. ആപ്പ് ഒഴിവാക്കിയാലും ഇല്ലെങ്കിലും പ്രതിപക്ഷം സ‍ർക്കാരിനെ വിഷയത്തിൽ കടന്നാക്രമിക്കും എന്നുറപ്പാണ്. 

Follow Us:
Download App:
  • android
  • ios